നേപ്പാൾ മിന്നൽപ്രളയം: 35 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി വീണ്ടും ഇന്ത്യ, മരണം 1365 ആയി
text_fieldsന്യൂഡൽഹി: മിന്നൽപ്രളയം കനത്ത നാശം വിതച്ച നേപ്പാളിലേക്ക് ഇന്ത്യ കൂടുതൽ സഹായം അയച്ചു. 35 ടൺ ദുരിതാശ്വാസ സാമഗ്രികളും രക്ഷാപ്രവർത്തനത്തിനാവശ്യമായ ഉപകരണങ്ങളുമായി ഇന്ത്യൻ വ്യോമസേനയുടെ സി-17 ചരക്കുവിമാനം ബുധനാഴ്ച നേപ്പാളിലേക്ക് പുറപ്പെട്ടു. നേപ്പാളിലുണ്ടായ വിനാശകരമായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം ബുധനാഴ്ച 1365 ആയി. ദുരന്തബാധിത പ്രദേശങ്ങളിൽനിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്.
ആഗസ്റ്റ് 26ന് മിന്നൽപ്രളയം ഉണ്ടായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി സംസാരിച്ചിരുന്നു. ഇതിന് മണിക്കൂറുകൾക്കകം ഇന്ത്യ ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികൾ നേപ്പാളിലേക്ക് അയച്ചിരുന്നു. തുടർന്ന് അവശ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെ നിരവധി സഹായശേഖരങ്ങൾ കൈമാറി.
രക്ഷാപ്രവർത്തനങ്ങളിൽ നേപ്പാൾ സൈന്യത്തെ സഹായിക്കാൻ ഇന്ത്യയിൽനിന്നുള്ള തുരങ്ക രക്ഷാസംഘത്തെയും വിന്യസിച്ചിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനായി ഇന്ത്യൻ ഫോറൻസിക് സംഘവും പ്രവർത്തിച്ചുവരുന്നു. സെപ്റ്റംബർ മൂന്നിന് രാത്രി രണ്ട് സൈനിക ചരക്കുവിമാനങ്ങളിലായി 21 ടണ്ണിലധികം അവശ്യ ദുരിതാശ്വാസ സാമഗ്രികളുടെ ആറാംഘട്ട സഹായവും ഇന്ത്യ അയച്ചിരുന്നു.
അതേസമയം, 589 വിദേശികളടക്കം കാണാതായ 5326 പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് നേപ്പാൾ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

