നീറ്റ് യുജി നിരന്തര ക്രമക്കേട്: ബി.ജെ.പി ഭരണത്തിന് കീഴിൽ പ്രവേശന പരീക്ഷകൾ പ്രഹസനമായി - വെൽഫെയർ പാർട്ടി
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നീറ്റ് യുജി 2026 ചോദ്യപേപ്പർ ചോർന്ന സംഭവത്തിലൂടെ രാജ്യത്ത് ബി.ജെ.പി സർക്കാറിന് കീഴിൽ നടക്കുന്ന പ്രവേശന പരീക്ഷകൾ കേവല പ്രഹസനമായി മാറിയിരിക്കുന്നുവെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. മെഡിക്കൽ മേഖലയിൽ ഉൾപ്പെടെ കേന്ദ്രസർക്കാരിന് കീഴിലെ വിവിധ പ്രവേശന പരീക്ഷകളിലെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന ക്രമക്കേടുകളാണ് പുറത്തുവരുന്നത്. നിരവധി ദേശീയ പ്രവേശന പരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ച, മാഫിയ സംഘങ്ങളുടെ ഇടപെടൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് തെളിയിക്കപ്പെടുന്നത്. 2024 നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിൽ സുപ്രീംകോടതി ഇടപെടുകയും പരീക്ഷ നടത്തുന്നതിലെ സുതാര്യതയെ സംബന്ധിച്ച് കർശനമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.
നീറ്റ് യുജി 2026 -ൽ 23 ലക്ഷത്തിലധികം വിദ്യാർഥികളാണ് പ്രവേശന പരീക്ഷ എഴുതിയത്. എന്നാൽ ചോദ്യപേപ്പർ ചോർന്നതിന്റെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദ് ചെയ്തതു. ഇത് വിദ്യാർഥികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പ്രവേശന പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്നതിന്റെ ഭാഗമായി ദീർഘകാലമായി പരിശീലനത്തിലായിരുന്ന വിദ്യാർഥികളുടെ ഭാവി ഇതിലൂടെ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. നീറ്റ് യുജി ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ സുതാര്യമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താനും കർശനമായ നടപടി സ്വീകരിക്കാനും ഭരണകൂടം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

