Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ് ചോദ്യപേപ്പർ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ബ്യൂട്ടീഷ്യൻ പ്രധാന കണ്ണി എന്ന് സി.ബി.ഐ

text_fields
bookmark_border
നീറ്റ് ചോദ്യപേപ്പർ ചോർച്ച: ബ്യൂട്ടീഷ്യൻ പ്രധാന കണ്ണി എന്ന് സി.ബി.ഐ
cancel

പൂനെ: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിൽ പൂനെയിൽ നിന്നുള്ള 46-കാരിയായ ബ്യൂട്ടീഷ്യൻ പ്രധാന കണ്ണിയാണെന്ന് സി.ബി.ഐ കണ്ടെത്തി. പൂനെയിൽ ബ്യൂട്ടി പാർലർ നടത്തുന്ന മനീഷ വാഗ്മറെ എന്ന ഈ സ്ത്രീ കമ്മീഷൻ വാങ്ങി വിദ്യാർത്ഥികൾക്ക് പ്രമുഖ സ്കൂളുകളിലെ ട്യൂഷൻ അധ്യാപകരെ പരിചയപ്പെടുത്തി നൽകിയിരുന്നു. ഈ പരിചയവും സ്വാധീനവും ഉപയോഗിച്ചാണ് ഇവർ ചോർന്ന ചോദ്യപേപ്പർ വിദ്യാർത്ഥികൾക്ക് എത്തിച്ചതെന്നാണ് സി.ബി.ഐ വ്യക്തമാക്കുന്നത്

മേയ് 14-ന് അറസ്റ്റിലായ മനീഷ വാഗ്മറെയെയും കേസിലെ മറ്റൊരു പ്രതിയായ വിരമിച്ച അധ്യാപകൻ പി.വി. കുൽക്കർണിയെയും കോടതി പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നു. ഈ പേപ്പർ ചോർച്ചക്ക് പിന്നിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കുന്ന പാനലിലെ വിദഗ്ധയുമായ മനീഷ ഗുരുനാഥ് മന്ധാരെയെ (57) ഞായറാഴ്ച ദൽഹി കോടതി 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടതോടെ കേസിൽ വൻ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്.

എൻ.ടി.എ നിയോഗിച്ച പാനൽ അംഗമായ മന്ധാരെ ബോട്ടണി, സുവോളജി ചോദ്യപേപ്പറുകൾ വൻ തുക കൈപ്പറ്റി തിരഞ്ഞെടുത്ത ചില വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ ചോർത്തി നൽകുകയായിരുന്നു. മനീഷ വാഗ്മറെ, പ്രഹ്ലാദ് വിട്ടൽ റാവു കുൽക്കർണി എന്നിവരുമായി ചേർന്ന് ഗൂഢാലോചന നടത്തിയ മന്ധാരെ ചോദ്യപേപ്പർ തയ്യാറാക്കുന്ന ഘട്ടത്തിലാണ് ഈ വിവരങ്ങൾ ചോർത്തിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ഈ വലിയ തട്ടിപ്പിന്റെ പിന്നിലുള്ളവരെ കണ്ടെത്താൻ ബ്യൂട്ടീഷ്യനായ മനീഷ വാഗ്മറെയുടെ പങ്ക് പുറത്തുകൊണ്ടുവരേണ്ടത് അത്യാവശ്യമായിരുന്നുവെന്ന് സി.ബി.ഐ പറയുന്നു. മന്ധാരെക്ക് ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ പങ്കുണ്ടെന്ന് അറിഞ്ഞ വാഗ്മറെ അവരുമായി ചേർന്ന് ചോദ്യപേപ്പർ ചോർത്താൻ പദ്ധതിയിട്ടു. തുടർന്ന് ഈ തട്ടിപ്പിലേക്ക് വിരമിച്ച അധ്യാപകനായ കുൽക്കർണിയെയും ഇവർ ഒപ്പം കൂട്ടുകയായിരുന്നു.

ചോദ്യപേപ്പർ വൻ വിലക്ക് വാങ്ങാൻ തയ്യാറുള്ള വിദ്യാർത്ഥികളെ കണ്ടെത്താനുള്ള ചുമതല വാഗ്മറെയാണ് ഏറ്റെടുത്തത്. ട്യൂഷൻ അധ്യാപകരെ അന്വേഷിച്ച് തന്നെ സമീപിച്ച വിദ്യാർത്ഥികളെ ഇവർ ബന്ധപ്പെടുകയും ഒരാളിൽ നിന്ന് 10 ലക്ഷം രൂപ വീതം വാങ്ങാൻ കരാറുണ്ടാക്കുകയും ചെയ്തു. ഈ തുകയിൽ നിന്ന് രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെ വാഗ്മറെയും മന്ധാരെയും കുൽക്കർണിയും ചേർന്ന് വീതം വെക്കാനായിരുന്നു തീരുമാനം.

കഴിഞ്ഞ ചൊവ്വാഴ്ച പരീക്ഷ റദ്ദാക്കിയതിന് തൊട്ടുപിന്നാലെ ആദ്യം അറസ്റ്റിലായത് ശുഭം ഖൈർനാർ ആയിരുന്നു. ലോകണ്ടെയിൽ നിന്ന് പി.ഡി.എഫ് രൂപത്തിൽ ലഭിച്ച ചോദ്യപേപ്പർ ഖൈർനാർ ഗുരുഗ്രാം സ്വദേശിയായ യാഷ് യാദവിനും ജയ്പൂർ സ്വദേശികൾക്കും കൈമാറുകയായിരുന്നു. ഈ റാക്കറ്റിന് പിന്നിൽ വളരെ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇനിയും ഒട്ടനവധി പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ഉണ്ടെന്നും സി.ബി.ഐ കോടതിയെ ബോധിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beauticianCBINEET paper leak
News Summary - NEET paper leak: Beautician is the key link, says CBI
Next Story