നീറ്റ് പരീക്ഷ എഴുതാനുള്ള പ്രായപരിധി 25 വയസ്സാക്കി; കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യ യോഗ്യത നിർണയ പരീക്ഷ (നീറ്റ്) എഴുതാനുള്ള പ്രായപരിധി 25 വയസ്സായി നിജപ്പെടുത്തിയതിനെതിരെ ലഭിച്ച ഹരജിയിൽ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസ്. പരീക്ഷയെഴുതാൻ കഴിയാത്ത 170 പേർ നൽകിയ ഹരജിയിലാണ് ജസ്റ്റിസുമാരായ ആദർശ് കുമാർ േഗായൽ, അശോക് ഭൂഷൻ എന്നിവർ കേന്ദ്ര സർക്കാർ, സി.ബി.എസ്.ഇ, കേരള സർക്കാർ എന്നിവർക്ക് നോട്ടീസ് അയച്ചത്. കേസിലെ അടുത്ത വിചാരണ ജൂലൈ 10ന് നടക്കും.
നിലവിൽ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെ നിബന്ധന അനുസരിച്ച് പൊതുവിഭാഗത്തിന് 25 വയസ്സും സംവരണ വിഭാഗത്തിലുള്ളവർക്ക് 30 വയസ്സുമാണ് നീറ്റ് പരീക്ഷ എഴുതാനുള്ള പ്രായപരിധി. ഇത് ചോദ്യംചെയ്ത് കഴിഞ്ഞ േമയ് 11ന് വിദ്യാർഥികൾ ഡൽഹി ഹൈേകാടതിയെ സമീപിച്ചെങ്കിലും കോടതി ഹരജി പരിഗണിക്കാതിരുന്നതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പ്രായപരിധി വിവേചനപരമാണെന്ന് വിദ്യാർഥികൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഒാപൺ സ്കൂൾ മുഖേന ബയോളജി, ബയോടെക്നോളജി എന്നീ വിഷയങ്ങൾ കൂടുതലായി പഠിക്കുന്നവർക്ക് കോഴ്സ് പൂർത്തിയാക്കാൻ രണ്ടുവർഷം കൂടി അധിക കാലയളവ് ആവശ്യമായതിനാൽ ഇപ്പോഴത്തെ പ്രായപരിധി വിവേചനപരവും നീതിനിഷേധവുമാണെന്നാണ് ഹരജിക്കാർ വാദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.