അവധിക്കാലം അനുഭവമാക്കി നീലഗിരി ട്രെയിൻ വീണ്ടും കൂകിപ്പാഞ്ഞു
text_fieldsകോയമ്പത്തൂർ: സഞ്ചാരികൾക്ക് അവിസ്മരണീയ അനുഭവമേകി നീലഗിരി പർവത നീരാവി എൻജിൻ ട്രെയിൻ സർവിസിന് തുടക്കം. അഞ്ച് വർഷത്തിനുശേഷമാണ് വീണ്ടും സർവിസ് ആരംഭിച്ചത്. മാർച്ച് 31 മുതൽ ജൂൺ 24 വരെ ശനി, ഞായർ ദിവസങ്ങളിൽ മേട്ടുപാളയം-കൂനൂർ റൂട്ടിലാണ് പ്രത്യേക സർവിസ് നടത്തുക.
രാവിലെ 9.10ന് മേട്ടുപാളയത്തുനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30ന് കൂനൂരിലെത്തും. കൂനൂരിൽനിന്ന് ഉച്ചക്ക് ഒന്നരക്ക് തിരിച്ച് വൈകീട്ട് 4.20ന് മേട്ടുപാളയത്ത് എത്തും.
റിസർവേഷൻ മാർച്ച് 14 മുതൽ ആരംഭിച്ചിരുന്നു. മുതിർന്നവർക്ക് ഫസ്റ്റ് ക്ലാസിൽ 1,210 രൂപയാണ് നിരക്ക്. അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 660 രൂപ. രണ്ടാം ക്ലാസിൽ മുതിർന്നവർക്ക് 815 രൂപ. അഞ്ചു മുതൽ 12 വരെയുള്ള കുട്ടികൾക്ക് 510 രൂപ. അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വേണ്ട. ആകെയുള്ള 132 സീറ്റിൽ 32 ഫസ്റ്റ് ക്ലാസും 100 സെക്കൻഡ് ക്ലാസുമാണ്. ശനിയാഴ്ച രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ സംബന്ധിച്ചു. മേട്ടുപാളയം റെയിൽവേ സ്റ്റേഷൻ മാസ്റ്റർ വേദമാണിക്കം യാത്രക്കാർക്ക് കിറ്റുകൾ വിതരണം ചെയ്തു. ടിക്കറ്റ് നിരക്ക് കൂടുതലാണെന്ന് യാത്രക്കാർ പരാതിപ്പെട്ടു. യുനെസ്കോ അംഗീകാരം നേടിയതാണ് ഇൗ സർവിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
