ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി എൻ.ഡി തിവാരി അന്തരിച്ചു
text_fieldsന്യൂഡൽഹി: ആന്ധ്രപ്രദേശ് മുൻ ഗവർണറും ആന്ധ്ര- ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ മുൻ മുഖ്യമന്ത്രിയുമായ എൻ.ഡി തിവാരി (93) അന്തരിച്ചു. ഡൽഹി മാക്സ് ആശുപത്രിയിലാണ് അദ്ദേഹത്തിെൻറ അന്ത്യം സംഭവിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങാണ് മരണ വിവരം ട്വിറ്ററിലുടെ അറിയിച്ചത്. കഴിഞ്ഞ ജൂലൈയിൽ അവയവങ്ങൾ തകരാറിലായതിനെ തുടർന്ന് തിവാരിയെ െഎ.സി.യുവിലേക്ക് മാറ്റിയിരുന്നു.
ഉത്തരാഖണ്ഡിന് (2002–2007) പുറമേ യു.പി മുഖ്യമന്ത്രി പദ(1976–77, 1984–85, 1988–89)വും ആന്ധ്രപ്രദേശ് ഗവർണർ സ്ഥാന (2007-2009)വും രാജീവ് ഗാന്ധി മന്ത്രിസഭയിൽ കേന്ദ്ര വിദേശകാര്യ മന്ത്രി (1986-1987)പദവും അദ്ദേഹം വഹിച്ചിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി പദം വഹിച്ച ഏക നേതാവാണ് എൻ.ഡി തിവാരി. 93ാം ജന്മദിനത്തിലാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.
പ്രജാ സോഷ്യലിസ്റ്റ് നേതാവിയിരുന്ന നാരായൺ ദത്ത് തിവാരി എന്ന എൻ.ഡി. തിവാരി പിന്നീട് കോൺഗ്രസിൽ ചേർന്നു. 1990കളിൽ പ്രധാനമന്ത്രിയാകാൻ വരെ സാധ്യത കൽപ്പിച്ചിരുന്ന തിവാരി '94ൽ കോൺഗ്രസ് വിട്ട് അർജുൻ സിങ്ങുമായി ചേർന്ന് കോൺഗ്രസ് (തിവാരി) എന്ന പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് സോണിയ ഗാന്ധിയെ അധ്യക്ഷയായി അംഗീകരിച്ച് കോൺഗ്രസിലേക്ക് തന്നെ തിരിച്ചു വരികയായിരുന്നു.
രാഷ്ട്രീയത്തിൽ മികച്ച പദവികൾ സ്വന്തമാക്കിയ തിവാരി വിവാദങ്ങളിലും അകപ്പെട്ടു. രോഹിത് ശേഖർ എന്ന യുവാവ് തന്‍റെ പിതാവ് തിവാരിയാണെന്ന് വെളിപ്പെടുത്തി രംഗത്തുവന്നതാണ് അതിലൊന്ന്. തുടർന്ന് രോഹിതിന്‍റെ പിതൃത്വം നിഷേധിച്ച തിവാരിയെ ഹൈകോടതി നിർദേശത്തെ തുടർന്ന് ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കിയിരുന്നു.
പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിൽ രോഹിതിന്‍റെ പിതാവ് തിവാരിയാണെന്ന് കോടതി വിധിച്ചു. ആറു വർഷം നീണ്ട നിയമ യുദ്ധത്തിന് ശേഷമാണ് രോഹിതിനെ മകനായി അദ്ദേഹം അംഗീകരിച്ചത്. ഇതേതുടർന്ന് മുൻ കോണ്‍ഗ്രസ് പ്രവര്‍ത്തകയും രോഹിതിന്‍റെ മാതാവുമായ ഉജ്വല ശര്‍മയെ 88ാം വയസിൽ തിവാരി വിവാഹം കഴിച്ചു. പരേതയായ സുശീല തിവാരിയാണ് ആദ്യ ഭാര്യ.
ഗവർണറായിരിക്കെ തെലുങ്കു വാർത്താ ചാനൽ പുറത്തുവിട്ട സെക്സ് സ്കാമിലും തിവാരി കുടുങ്ങി. രാജ്ഭവനിലെ തന്‍റെ കിടപ്പറയിൽ മൂന്നു യുവതികളോടൊപ്പം സമയം ചെലവഴിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ, സ്കാമിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിച്ച തിവാരിക്ക് പിന്നീട് ഗവർണർ പദവി ഒഴിയേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.