‘എൻ.സി.പി ലയനം’; ഡൽഹിയിൽ കൂടിക്കാഴ്ച
text_fieldsസുനേത്ര
മുംബൈ: ബി.ജെ.പി കേന്ദ്ര നേതൃത്വവുമായുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ തിരക്കിട്ട കൂടിക്കാഴ്ചക്ക് പിന്നാലെ ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ സുനേത്ര പവാറും ഡൽഹിയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായാണ് കൂടിക്കാഴ്ച. അജിത് പവാർ പക്ഷ എൻ.സി.പിയുടെയും ശരദ് പവാർ പക്ഷ എൻ.സി.പിയുടെയും ലയനമാണ് ചർച്ചാവിഷയമെന്നാണ് സൂചന.
ലയനം ഫെബ്രുവരി 12ന് പ്രഖ്യാപിക്കാനിരിക്കെയാണ് കഴിഞ്ഞ 28ന് വിമാനാപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ടത്. അജിതിന്റെ മരണത്തിന് പിന്നാലെ ലയനചർച്ച നടന്നതായി പവാർപക്ഷം അവകാശപ്പെട്ടപ്പോൾ അജിത് പക്ഷ നേതാക്കളും ദേവേന്ദ്ര ഫഡ്നാവിസും അത് നിഷേധിച്ചിരുന്നു. എന്നാൽ, ലയനശേഷം എൻ.സി.പി എൻ.ഡി.എയുടെ ഭാഗമാകുമെന്നാണ് ഇപ്പോഴത്തെ വിവരം. എൻ.സി.പിയെ ഒപ്പംകൂട്ടുന്നതിന് മഹാരാഷ്ട്ര ബി.ജെ.പിയിൽ എതിർപ്പുണ്ടെങ്കിലും പവാർപക്ഷത്ത് എട്ട് എം.പിമാരുള്ളതിനാൽ അവരെ ഒപ്പംകൂട്ടണമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ താൽപര്യം.
അജിതുമായി ലയനചർച്ച നടന്നതായി അവകാശപ്പെട്ടെങ്കിലും എൻ.ഡി.എയുടെ ഭാഗമാകുന്നതിനെക്കുറിച്ച് പവാർപക്ഷം പ്രതികരിച്ചിരുന്നില്ല. പനിയും കഫക്കെട്ടുമായി പുണെയിൽ ചികിത്സയിൽ കഴിയുന്ന ശരദ് പവാർ ഉടൻ ആശുപത്രിവിടുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ലയനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ചിലത് പറയുമെന്ന് പവാറും പാർട്ടി എം.എൽ.എ രോഹിത് പവാറും മുമ്പ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

