ദേശീയപാത യാത്രകൾക്ക് ചെലവേറും; ഫാസ്‌ടാഗ് വാർഷിക പാസ് നിരക്ക് വർധിപ്പിക്കുന്നു, ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക്
text_fieldsന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിലെ യാത്രക്ക് ഇനി മുതൽ ചെലവേറും. കേന്ദ്ര സർക്കാർ അവതരിപ്പിച്ച വാർഷിക ഫാസ്ടാഗ് നിരക്കിൽ നേരിയ വർധനവ് ഉണ്ടാകാൻ പോകുന്നതായി ദേശീയപാത അതോറിറ്റി അറിയിച്ചു. 2026 ഏപ്രിൽ ഒന്ന് മുതൽ വാർഷിക പാസ് നിരക്ക് 3,000 രൂപയിൽ നിന്ന് 3,075 രൂപയായി ഉയരും. പണപ്പെരുപ്പം കണക്കിലെടുത്താണ് 2.5 ശതമാനം വർധനവ് വരുത്തിയിരിക്കുന്നതെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കി.
ദേശീയപാത അതോറിറ്റി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, പുതിയ നിരക്ക് 2026-27 സാമ്പത്തിക വർഷത്തേക്കാണ് ബാധകമാകുന്നത്. കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ സ്വകാര്യ വാഹനങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ഈ വാർഷിക പാസ്. ഒരു വർഷത്തേക്കോ അല്ലെങ്കിൽ 200 തവണ യാത്ര ചെയ്യാനോ (ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അത് വരെ) ഈ പാസ് ഉപയോഗിക്കാം.
ദേശീയ പാതകളിലൂടെ പതിവായി യാത്ര ചെയ്യുന്നവർക്ക് ഓരോ തവണയും ടോൾ നൽകുന്നതിന് പകരം, ഒറ്റത്തവണയായി ഈ പാസ് എടുക്കുന്നത് വഴി വലിയ സാമ്പത്തിക ലാഭം ലഭിക്കുന്നു. നിലവിൽ 56 ലക്ഷത്തിലധികം പേർ ഈ സേവനം ഉപയോഗിക്കുന്നുണ്ട്. ഫാസ്ടാഗ് ഉപഭോക്താക്കൾക്ക് 'രാജ്മാർഗ് യാത്ര' (Rajmarg Yatra) ആപ്പ് വഴിയോ അല്ലെങ്കിൽ എൻ.എച്ച്.എ.ഐ (NHAI) വെബ്സൈറ്റ് വഴിയോ ഓൺലൈനായി പാസ് എടുക്കാവുന്നതാണ്. പേയ്മെന്റ് പൂർത്തിയാക്കി രണ്ട് മണിക്കൂറിനുള്ളിൽ നിലവിലുള്ള ഫാസ്‌ടാഗുമായി പാസ് ബന്ധിപ്പിക്കപ്പെടും.
ടോൾ പ്ലാസകൾ പൂർണ്ണമായും ഡിജിറ്റൽ പേയ്‌മെന്റിലേക്ക് മാറുകയാണ് വാർഷിക പാസിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ പ്ലാസകളിൽ യു.പി.ഐ (UPI) വഴി പണമടച്ചാൽ 25 ശതമാനം അധിക നിരക്കും, പണമായി നൽകുകയാണെങ്കിൽ ടോൾ തുകയുടെ ഇരട്ടിയും പിഴയായി നൽകേണ്ടി വരും. പുതിയ ഫാസ്‌ടാഗ് രജിസ്ട്രേഷനുകൾക്കായി വാഹൻ ഡാറ്റാബേസുമായി ബന്ധിപ്പിക്കുന്നതുകൊണ്ട് കെ.വൈ.സി (KYC) നടപടികൾ കൂടുതൽ എളുപ്പമാകും. വാർഷിക പാസ് നിരക്കിലെ വർധനവ് ചെറുതാണെങ്കിലും, സ്ഥിരം യാത്രക്കാർക്ക് ഇത് ഇപ്പോഴും ലാഭകരമായ ഒരു ഓപ്ഷനാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

