കർണാടകയിൽ വോട്ടർ പട്ടിയിൽനിന്ന് പേര് വെട്ടൽ; വെട്ടിലായി ജനം, ഉത്തരമില്ലാതെ അധികൃതർ
text_fieldsബംഗളൂരു: മേയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ടവർ കടുത്ത ആശങ്കയിൽ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പട്ടികയിൽ പേരുള്ളവരിൽ പലർക്കും ഇത്തവണ വോട്ടില്ല. രേഖകൾ കൃത്യമായിട്ടും പേരുകൾ ഇല്ലാത്തവർ വീണ്ടും അപേക്ഷിക്കണമെന്നാണ് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അധികൃതർ പറയുന്നത്.
എന്നാൽ, ഫോട്ടോ പതിച്ച ഇലക്ഷൻ ഐഡന്റിറ്റി കാർഡിന്റെ നമ്പർ അടിസ്ഥാനമാക്കി വീണ്ടും അപേക്ഷിച്ചാൽ, ഇതിനകം ലഭിച്ച ആധാർ കാർഡ്, പാസ്പോർട്ട് പോലുള്ള രേഖകൾ അസാധുവാകുമോ എന്ന ആശങ്കയിലാണ് മിക്കവരും. വീണ്ടും അപേക്ഷിച്ചാൽ നിലവിലുള്ള തിരിച്ചറിയൽ കാർഡ് അടിസ്ഥാനമാക്കിയുള്ള മറ്റു രേഖകൾ അസാധുവാകാൻ സാധ്യതയുണ്ട്. വീണ്ടും ഇലക്ഷൻ തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കുന്നത് കൂടുതൽ സങ്കീർണതകൾ ഉണ്ടാകുമോ എന്ന ആശങ്ക വ്യാപകമാണെങ്കിലും ഇതിന് കൃത്യമായ മറുപടി നൽകാൻ അധികൃതർക്ക് സാധിക്കുന്നുമില്ല. നവംബർ 2022ലെ പട്ടിക പ്രകാരം 6.69 ലക്ഷത്തിലധികം പേരുകൾ പട്ടികയിൽനിന്ന് നീക്കിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. മരിച്ചവർ, ഒന്നിലധികം തിരിച്ചറിയൽ കാർഡുകൾ ഉള്ളവർ തുടങ്ങിയവരുടെ പേരുകളാണ് നീക്കിയതെന്നാണ് വിശദീകരണം. എന്നാൽ, അർഹരായ നിരവധി പേരുകൾ വെട്ടിയെന്ന ആക്ഷേപമാണ് മാസങ്ങളായി ഉയരുന്നത്. ബംഗളൂരുവിൽ തെരഞ്ഞെടുപ്പ് കമീഷന്റെ ബോധവത്കരണത്തിന്റെ മറവിൽ സ്വകാര്യ ഏജൻസിയായ ‘ഷിലുമേ’യുടെ ഇടപെടലിൽ ന്യൂനപക്ഷ വിഭാഗം ജനങ്ങൾ കൂടുതലായി അധിവസിക്കുന്ന മണ്ഡലങ്ങളിൽ ബോധപൂർവം പേരുകൾ നീക്കിയെന്നാണ് ആക്ഷേപമുയർന്നത്. ചിക്ക്പേട്ട് മണ്ഡലത്തിൽനിന്നുള്ള 44 കാരിയുടെ പേരും വോട്ടർപട്ടിയിൽനിന്ന് നീക്കം ചെയ്തിട്ടുണ്ട്.
ഇവർ പേര് പുനഃസ്ഥാപിക്കാനായി ബ്യാരസാന്ദ്രയിലെ ബി.ബി.എം.പി ഓഫിസിൽ അഞ്ചുതവണ കയറിയിറങ്ങിയെങ്കിലും ഇതുവരെ പേര് പുനഃസ്ഥാപിക്കാനായിട്ടില്ല. എന്നാൽ, മുമ്പുള്ള തിരിച്ചറിയൽ കാർഡ് നമ്പർ ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാനാണ് അധികൃതർ പറയുന്നത്. ഇങ്ങനെ ചെയ്താൽ മറ്റ് രേഖകൾക്ക് കൂടി പ്രശ്നമാകുമോ എന്ന ചോദ്യത്തിനാകട്ടെ മറുപടിയുമില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം തങ്ങൾ ദുരിതത്തിലായെന്നാണ് ഇത്തരത്തിലുള്ളവർ പറയുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലെ ബൂത്തുകളെ തിരഞ്ഞുപിടിച്ചാണ് ആസൂത്രിതമായി വോട്ടർമാരെ വെട്ടിയതെന്നാണ് ആരോപണം. ശിവാജിനഗർ, ചിക്ക്പേട്ട്, മഹാദേവപുര, കലബുറഗി ആലന്ത് നിയോജകമണ്ഡലങ്ങളിൽ ഇത്തരം പരാതികൾ വ്യാപകമാണ്. കലബുറഗിയിൽ 6,670 പേരെ ഒഴിവാക്കിയെന്ന് നിരവധി പരാതികൾ ഇതിനകം തിരഞ്ഞെടുപ്പ് കമീഷന് കിട്ടിയിട്ടുണ്ട്.
ശിവാജി നഗർ നിയമസഭാമണ്ഡലത്തിലെ വോട്ടർ പട്ടികയിൽനിന്ന് ക്രൈസ്തവർ, മുസ്ലിംകൾ തുടങ്ങി ന്യൂനപക്ഷ വിഭാഗക്കാരായ 9,195 പേരെ വെട്ടിയെന്ന് കാണിച്ച് നേരത്തേ ബാംഗ്ലൂർ അതിരൂപത വക്താവ് ജെ.എ. കന്ത്രാജ് സംസ്ഥാന ഇലക്ടറൽ ഓഫിസർക്ക് കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

