പെൺകുട്ടിയുമായുള്ള വീഡിയോ കാളിൽ നഗ്നനായി; ക്ഷേത്ര പൂജാരിക്ക് നഷ്ടമായത് അര ലക്ഷം
text_fieldsവാട്സാപ്പ് വീഡിയോ കാൾ തട്ടിപ്പ് വീണ്ടും. വീഡിയോ കാളിലെത്തി ആളുകളെ നഗ്നരാവാൻ പ്രലോഭിപ്പിച്ച് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് ബ്ലാക്ക്മെയിലിങ്ങിലൂടെ പണം തട്ടുകയാണ് പതിവ്. ഡൽഹിയിലെ ക്ഷേത്ര പൂജാരിയാണ് അത്തരത്തിൽ തട്ടിപ്പിനിരയായിരിക്കുന്നത്. സെൻട്രൽ ഡൽഹി സ്വദേശിയായ 44കാരനാണ് തട്ടിപ്പിന് ഇരയായത്.
വർഷങ്ങളായി ഇവിടുത്തെ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഇദ്ദേഹം ഇക്കാര്യം സൈബർ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. "ഒരു നഗ്നയായ പെൺകുട്ടിയിൽ നിന്ന് എനിക്കൊരു വീഡിയോ കാൾ വന്നു. അവർ എന്നെ വസ്ത്രം അഴിക്കാൻ പ്രേരിപ്പിച്ചു. ഞാനത് ചെയ്തു. താമസിയാതെ, എന്റെ തെറ്റ് മനസിലാക്കി ഞാൻ കാൾ കട്ടാക്കി"- പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
എന്നാൽ അവർ ആ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയും പൂജാരിയുടെ വാട്ട്സ്ആപ്പിലേക്ക് അയക്കുകയും ചെയ്തു. വീഡിയോ പരസ്യമാക്കാതിരിക്കാൻ പണം ആവശ്യപ്പെടുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു. രണ്ടാഴ്ചയുടെ പരിചയവും അടുപ്പവുമാണ് വിളിച്ചയാളുമായി തനിക്കുണ്ടായിരുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു.
ലഖ്‌നോവിൽ നിന്നുള്ള പെൺകുട്ടിയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാരൻ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചത്. തുടർന്ന് സൗഹൃദത്തിലാവുകയായിരുന്നു. അങ്ങനെയിരിക്കെ പെട്ടെന്ന് ഒരു ദിവസം അതേ നമ്പറിൽ നിന്ന് ഒരു വീഡിയോ കാൾ വന്നു. അവർ പൂജാരിയോട് വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെടുകയും അദ്ദേഹം അത് ചെയ്യുകയുമായിരുന്നു.
"വീഡിയോ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് തോന്നിയതിനാൽ താൻ കാൾ കട്ടാക്കുകയും നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു" പൂജാരി പറഞ്ഞു. വിളിച്ചയാൾ പൂജാരിയുടെ വീഡിയോ പകർത്തുകയും മറ്റൊരു നമ്പറിൽ നിന്ന് വാട്ട്സ്ആപ്പ് ചെയ്യുകയും പണം ആവശ്യപ്പെടുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു."ഞാൻ ആ നമ്പറും ബ്ലോക്ക് ചെയ്തു. എന്നാൽ അടുത്ത ദിവസം എനിക്ക് മറ്റൊരു വീഡിയോ കാൾ വന്നു. അതിൽ പൊലീസ് യൂനിഫോമിലുള്ള ഒരാൾ എന്റെ വീഡിയോ ഫേസ്ബുക്കിലും യൂട്യൂബിലും കണ്ടുവെന്ന് പറഞ്ഞു. അയാൾ എനിക്ക് ഒരു മൊബൈൽ നമ്പർ നൽകിയിട്ട്, സോഷ്യൽ മീഡിയയിൽ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്യാൻ ആ വ്യക്തി തന്നെ സഹായിക്കുമെന്നും വിളിച്ചോളൂ എന്നും പറഞ്ഞു"- പരാതിയിൽ പറഞ്ഞു."ഞാൻ അയാളുമായി സംസാരിക്കുകയും തനിക്ക് നൽകിയ അക്കൗണ്ട് നമ്പരിലേക്ക് 49000 രൂപ അയക്കുകയും ചെയ്തു. എന്നാൽ പൊലീസ് വേഷത്തിലുള്ളയാൾ പിന്നീട് വീണ്ടും വിളിക്കുകയും ഒരു വീഡിയോ ഡിലീറ്റ് ചെയ്തെന്നും രണ്ടെണ്ണം കൂടി സോഷ്യൽമീഡിയയിൽ കിടപ്പുണ്ടെന്നും അത് ഡിലീറ്റ് ചെയ്യാൻ ഒരു ലക്ഷം രൂപ കൂടി വേണമെന്നും ആവശ്യപ്പെട്ടു".
"പണം നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുകയും ആറ് വർഷത്തേക്ക് ജയിലിൽ അടക്കുകയും ചെയ്യുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. ഞാൻ സൈബർ പൊലീസിൽ വിവരം അറിയിച്ചു"- പൂജാരിപറഞ്ഞു. സംഭവത്തിൽ സെൻട്രൽ ഡൽഹിയിലെ സൈബർ സെല്ലിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. രാജ്യത്ത് ആയിരക്കണക്കിന് പേരാണ് വാട്സാപ്പ് വീഡിയോ കാൾ തട്ടിപ്പിൽ ഇരയായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

