ചന്ദ്രബാബു നായിഡുവുമായി ഭാവിയിലും യാതൊരു ബന്ധവുമുണ്ടാകില്ലെന്ന് ബി.ജെ.പി നേതാവ്
text_fieldsവിജയവാഡ: ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവുമായി ഭാവിയിലും യാതൊരു ബന്ധവുമുണ്ടാകില്ലെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറിയും ആന്ധ്രയുടെ ചുമതലയുള്ളയാളുമായ സുനിൽ ദിയോദാർ. കേന്ദ്രത്തെ പിന്തുണക്കാനുള്ള ടി.ഡി.പിയുടെ ഇപ്പോഴത്തെ നിലപാട് പാർട്ടിയെ രക്ഷിക്കാനുള്ള ചന്ദ്രബാബു നായിഡുവിന്‍റെ തന്ത്രമാണ്. ഇത് വിലപ്പോവില്ലെന്നും സുനിൽ ദിയോദാർ പറഞ്ഞു.
ബി.ജെ.പിയും ജനസേനയും ഒരുമിച്ച് വൈ.എസ്.ആർ കോൺഗ്രസിനും ടി.ഡി.പിക്കും എതിരായ പോരാട്ടം തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നിൽ നിന്ന് കുത്തിയയാളാണ് ചന്ദ്രബാബു നായിഡു. നായിഡുവിന്‍റെ കണക്കുകൂട്ടൽ തെറ്റി. 2024 ബി.ജെ.പിക്കൊപ്പം പ്രവർത്തിക്കാമെന്ന കണക്കുകൂട്ടൽ തന്ത്രപരമാണ്-അദ്ദേഹം പറഞ്ഞു.
വൈ.എസ്.ആർ കോൺഗ്രസിന്‍റെയും ടി.ഡി.പിയുടെയും അഴിമതി രാഷ്ട്രീയത്തിനെതിരെ ബി.ജെ.പി-ജനസേന സഖ്യം പോരാടുമെന്നും സുനിൽ ദിയോദാർ പറഞ്ഞു.
നായിഡുവിന്‍റെ തന്ത്രങ്ങൾ വിജയിക്കാൻ പോകുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വർധൻ പറഞ്ഞു. ജനസേനയുമായി മികച്ച സഖ്യമാണ്. മോദിയുടെ നായകത്വത്തിന് കീഴിൽ തെരഞ്ഞെടുപ്പുകൾ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.