'സമരത്തിനിറങ്ങുന്ന വിദ്യാർഥികൾ നടപടി നേരിടേണ്ടിവരും'; പ്രക്ഷോഭകർക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച് നദ്ദ; രാജ്യസഭയിൽ ബഹളം
text_fieldsന്യൂഡൽഹി: ഡൽഹിയിൽ സമരം നടത്തിയ പ്രക്ഷോഭകർക്കെതിരായ പൊലീസ് നടപടി സാധാരണ ക്രമസമാധാന പ്രശ്നം മാത്രമാണെന്നും ആക്റ്റിവിസത്തിൽ ഏർപ്പെടുന്ന വിദ്യാർഥികൾ ഇത്തരം സാഹചര്യം നേരിടേണ്ടിവരുമെന്നും ന്യായീകരിച്ച് മന്ത്രി ജെ.പി. നദ്ദ. എ.കെ.ജി ഭവനിൽ റെയ്ഡ് നടത്തി ഐഷി ഘോശിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പൊലീസ് നടപടി കേരളത്തിൽ നിന്നുള്ള സി.പി.എം പ്രതിനിധി ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ഉന്നയിച്ചപ്പോഴായിരുന്നു നദ്ദയുടെ പ്രതികരണം. ഇത് സഭയിൽ ബഹളത്തിനിടയാക്കി. ചൊവ്വാഴ്ച ഡൽഹിയിലെ സി.പി.എം ഓഫീസിലുണ്ടായ പോലീസ് നടപടിയെ "സാധാരണ ക്രമസമാധാന പ്രശ്നം" എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ വിശേഷിപ്പിച്ചത്. പൊലീസ് നടപടിയെ പ്രതിപക്ഷം "രാഷ്ട്രീയവൽക്കരിക്കുകയും പെരുപ്പിച്ച് കാണിക്കുകയും ചെയ്യുകയാണെന്നും" നദ്ദ ആരോപിച്ചു.
"നമ്മൾ മനസ്സിലാക്കേണ്ടത് അതൊരു സാധാരണ ക്രമസമാധാന പ്രശ്നം മാത്രമാണ്. ക്രമസമാധാനം പാലിക്കാൻ വേണ്ടിയാണ് പോലീസ് പ്രവർത്തിച്ചത്," രാജ്യസഭയിൽ സംസാരിക്കവെ നദ്ദ പറഞ്ഞു. "ആക്റ്റിവിസത്തിൽ ഏർപ്പെടുന്ന ഏത് വിദ്യാർത്ഥിയും ഇത്തരം സാഹചര്യം നേരിടേണ്ടിവരും," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയ അടിയന്തരാവസ്ഥക്കാലത്ത് തന്റെ വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട അനുഭവവും കേന്ദ്രമന്ത്രി ഓർമിപ്പിച്ചു. ക്ലാസ് മുറിയിൽ നിന്ന് തന്നെ രണ്ടുതവണ പിടിച്ചുകൊണ്ടുപോയിട്ടുണ്ടെന്ന് പറഞ്ഞ് നദ്ദ പൊലീസ് നടപടിയെ ന്യായീകരിച്ചു. ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ പ്രതിപക്ഷം ഉയർത്തിയത്. പാർട്ടി ഓഫീസിൽ അതിക്രമിച്ചുകയറി അറസ്റ്റ് ചെയ്യാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് പ്രസിഡന്റും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയും വ്യക്തമാക്കി.
"വിദ്യാർഥികളെ ആക്രമിച്ചവർ സ്വതന്ത്രരായി നടക്കുകയാണ്. അവർക്കെതിരെ നടപടി ഉണ്ടാകണം," എന്നും ഖാർഗെ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നും വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ പൊലീസ് നടപടിക്ക് ഉത്തരവിട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊതുസമാധാനം നിലനിർത്തുന്നതിന് നിയമപ്രകാരമാണ് പൊലീസ് പ്രവർത്തിച്ചതെന്നായിരുന്നു നദ്ദയുടെ മറുപടി.
പഴയൊരു കേസിൽ സി.പി.എമ്മിന്റെ വിദ്യാർഥി വിഭാഗമായ എസ്.എഫ്.ഐയുടെ ഡൽഹി സെക്രട്ടറിയും മുൻ ജെ.എൻ.യു.എസ്.യു പ്രസിഡന്റുമായ ഐഷി ഘോശിനെ പാർട്ടിയുടെ എ.കെ.ജി ഭവൻ ഓഫീസിൽ നിന്ന് കസ്റ്റഡിയിലെടുക്കാൻ ചൊവ്വാഴ്ച ഡൽഹി പൊലീസ് സംഘം ശ്രമിച്ചിരുന്നു. തുടർന്ന് പൊലീസും സി.പി.എം നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടാവുകയും, അതിനുശേഷം ഐഷി ഘോശനെ കസ്റ്റഡിയിലെടുക്കാതെ പൊലീസ് സംഘം എ.കെ.ജി ഭവനിൽ നിന്ന് മടങ്ങുകയും ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

