പിടിച്ചത് രണ്ട് കോടിയുടെ ഉൽപ്പന്നങ്ങൾ; മൈസൂർ ചന്ദന സോപ്പ് വ്യാജമായി നിർമിക്കുന്ന ഫാക്ടറി ഹൈദരാബാദിൽ പൂട്ടിച്ചു
text_fieldsബംഗളൂരു: കർണാടകയുടെ അഭിമാന പൊതുമേഖല സ്ഥാപനമായ മൈസൂർ സാൻഡൽ സോപ്പിന്‍റെ വ്യാജൻ നിർമിക്കുന്ന ഫാക്ടറി ഹൈദരാബാദിൽ കണ്ടെത്തി. രണ്ട് കോടി രൂപ വിലക്ക് വിപണിയിൽ വിറ്റഴിക്കേണ്ട സോപ്പുകൾ നിറച്ച പെട്ടികൾ ഫാക്ടറി ഗോഡൗണിൽ നിന്ന് പിടിച്ചെടുത്തു. ഫാക്ടറി നടത്തിപ്പുകാരായ രാകേഷ് ജയിൻ, മഹാവീർ ജയിൻ എന്നിവരെ അറസ്റ്റ് ചെയ്തു.
150 ഗ്രാം തൂക്കമുള്ള 1800 സോപ്പുകൾ അടങ്ങിയ 20 പെട്ടികൾ, 75 ഗ്രാമിന്റെ 9400 സോപ്പുകൾ അടങ്ങിയ 47 പെട്ടികൾ, ഈ ഇനങ്ങൾ അടക്കം ചെയ്യാവുന്ന 400 പെട്ടികൾ എന്നിവ പിടിച്ചെടുത്തവയിൽ പെടും.
കർണാടക സോപ്സ് ആന്റ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (കെഎസ്ഡിഎൽ)ചെയർമാൻ കൂടിയായ വ്യവസായ മന്ത്രി എം.ബി. പാടീലിന് ലഭിച്ച രഹസ്യ വിവരമാണ് വ്യാജ ഫാക്ടറി കണ്ടെത്താൻ സഹായിച്ചത്. മന്ത്രി വിവരം കെഎസ്ഡിഎൽ മാനേജിങ് ഡയറക്ടർ ഡോ. പ്രശാന്തിന് കൈമാറുകയായിരുന്നു.
കർണാടകയിൽ നിന്ന് ഹൈദരാബാദിലേക്ക് മൈസൂർ ചന്ദന സോപ്പ് കൂടുതലായി കൊണ്ടുപോകുന്നില്ലെങ്കിലും അവിടെ വിപണിയിൽ സുലഭമായിരുന്നു. കെ.എസ്.ഡി.എൽ ജീവനക്കാർ ഹൈദരാബാദിൽ വിവിധ മാർക്കറ്റുകളിൽ നിന്നായി ലക്ഷം രൂപയുടെ ചന്ദന സോപ്പുകൾ വാങ്ങിയാണ് ഉറവിടം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

