മുസഫർനഗർ (യു.പി): 2013ലെ മുസഫർനഗർ കലാപക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാവാതിരുന്നതിനെ തുടർന്ന് മുൻ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാൺ, വി.എച്ച്.പി നേതാവ് സാധ്വി പ്രാചി, ബി.ജെ.പി എം.എൽ.എ ഉമേഷ് മലിക് എന്നിവരടക്കം അഞ്ചു പേർക്കെതിരെ യു.പിയിലെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു.
അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അങ്കുർ ശർമ ജൂൺ 22ന് ഇവരോട് കോടതിയിൽ ഹാജരാവാനും ആവശ്യപ്പെട്ടു. ബിജ്നോർ എം.പി ഭാരതേന്ദു സിങ്, യു.പി മന്ത്രി സുരേഷ് റാണ, എം.എൽ.എ സംഗീത് സോം എന്നിവരാണ് കേസിൽ ആരോപിതരായ മറ്റുള്ളവർ. ഇവരും കോടതിയിൽ ഹാജരായിരുന്നില്ല. അതേസമയം, വാദംകേൾക്കലിൽ വ്യക്തിപരമായി ഹാജരാവുന്നതിൽനിന്ന് ഒഴിവാക്കിത്തരണമെന്ന ഇൗ മൂന്നു പേരുടെ അപേക്ഷ കോടതി സ്വീകരിച്ചതായി പ്രോസിക്യൂഷൻ പറഞ്ഞു.
നിരോധനാജ്ഞ ലംഘിച്ചു, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങിയവയാണ് സഞ്ജീവ് ബല്യാൺ അടക്കമുള്ളവർക്കെതിരായ കേസ്. മുസഫർനഗർ കലാപത്തിൽ 60ലേറെ പേർ കൊല്ലപ്പെട്ടതായും 40,000ത്തിലധികം പേർ ആട്ടിയോടിക്കപ്പെട്ടുവെന്നുമാണ് കണക്ക്.