ലഖ്നോ: മുസ്ലിംകൾ വൈദ്യുതി മോഷ്ടിക്കുന്നുവെന്നും അവർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെടുന്ന ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എയുടെ ഫോൺ സംഭാഷണം പുറത്ത്. കശുംബി ജില്ലയിലെ എം.എൽ.എയായ സഞ്ജയ് ഗുപ്തയുടെ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. എം.എൽ.എ വൈദ്യുത ഉദ്യോഗസ്ഥൻ അവിനാഷ് സിങ്ങിനോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നതാണ് ശബ്ദ സന്ദേശത്തിലുള്ളത്.
വൈദ്യുതി മോഷ്ടിച്ചതിെൻറ പേരിൽ എത്ര മുസ്ലിങ്ങൾക്കെതിരെ നടപടിയെടുത്തുവെന്നും അവിനാഷ് സിങ്ങിനോട് എം.എൽ.എ ചോദിക്കുന്നുണ്ട്. സംഭാഷണം റെക്കോർഡ് ചെയ്ത അവിനാഷ് സിങ് അത് പുറത്തുവിട്ടതോടെ വൈറലാവുകയായിരുന്നു.
ഏപ്രിൽ ഒന്നിനകം അതുമായി ബന്ധപ്പെട്ട വിവരങ്ങൾ തനിക്ക് ലഭിക്കണം. ഒരോ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ചെന്ന് അവിടെ എങ്ങനെയാണ് വൈദ്യുത മോഷണം നടക്കുന്നതെന്ന് കണ്ടെത്തണമെന്നും എം.എൽ.എ ആഹ്വാനം ചെയ്തു. ട്രാൻസ്ഫർ വാങ്ങി പോയാലും നിങ്ങൾക്ക് രക്ഷയില്ല. ഉത്തർ പ്രദേശിൽ എവിടെയായിരുന്നാലും അന്വേഷണവുമായി താൻ മുന്നോട്ട് പോകുമെന്നും എം.എൽ.എ അവിനാഷ് സിങ്ങിനെ ഭീഷണിപ്പെടുത്തുന്നുണ്ട്.
വൈദ്യുത വിഭാഗത്തിലുള്ളവർ ഹിന്ദുക്കളെയും വ്യവസായികളെയും പ്രത്യേക ലക്ഷ്യം വെച്ച് ഉപദ്രവിക്കുകയാണെന്നും സഞ്ജയ് ഗുപ്ത പറഞ്ഞു.
വ്യവസായ സ്ഥാപനങ്ങൾ വൈദ്യുതി മോഷ്ടിക്കുന്നു എന്ന ആരോപണത്തെ തുടർന്ന് വൈദ്യുത ഡിപ്പാർട്ട്മെൻറ് ചില സ്ഥാനപങ്ങളിൽ റൈഡ് നടത്തുകയും എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇൗ സംഭവത്തിന് ശേഷം ജൂൺ 15നാണ് എം.എൽ.എ എഞ്ചിനീയറെ വിളിക്കുന്നത്.