എല്ലാ മതവിഭാഗങ്ങളിൽ ഉള്ളവരുടെയും പ്രത്യുത്പാദന നിരക്ക് കുറയുന്നെന്ന് സർവേ; ഏറ്റവും കുറവ് മുസ്‍ലിംകളിൽ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങളിൽ ഉള്ളവരുടെയും പ്രത്യുത്പാദന നിരക്ക് കുറയുന്നുവെന്ന് ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട്. പുതുതായി ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഏറ്റവുമധികം കുറയുന്നത് മുസ്‌ലിംകളുടെ ഇടയിലാണെന്നും 2019-20 വർഷത്തെ ദേശീയ കുടുംബാരോഗ്യ സർവേ ഫലത്തിൽ പറയുന്നു.
മുസ്‌ലിംകൾക്കിടയിലെ പ്രത്യുത്പാദന നിരക്ക് അഥവാ ടോട്ടൽ ഫേർട്ടിലിറ്റി റേറ്റ് (ടി.എഫ്.ആർ) മറ്റ് മതങ്ങളിൽപ്പെട്ടവരേക്കാൾ കുറയുന്നതായാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന അഞ്ചാം ദേശീയ കുടുംബാരോഗ്യ സർവേ (എൻ.എഫ്.എച്ച്.എസ്-5) റിപ്പോർട്ടിലുള്ളത്. മുസ്‌ലികൾക്കിടയിലെ മൊത്തം പ്രത്യുത്പാദന നിരക്ക് 46.5 ശതമാനം കുറഞ്ഞെന്നാണ് സർവേ പറയുന്നത്. 1992-93ലെ ഒന്നാം കുടുംബാരോഗ്യ സർവേയിൽ 4.41 ആയിരുന്ന ടി.എഫ്.ആർ ഇപ്പോൾ 2.36 ആയി കുറഞ്ഞു. ഒന്നാം കുടുംബാരോഗ്യ സർവേയിൽ ഹിന്ദുക്കളുടെ ടി.എഫ്.ആർ 3.3 ആയിരുന്നു. ഇപ്പോൾ അത് 1.94 ആയി. അതായത് 41.2 ശതമാനത്തിന്‍റെ കുറവ്. ക്രിസ്ത്യാനികളുടെ ടി.എഫ്.ആർ 2.87 ൽ നിന്ന് 1.88 ആയി; 34.5 ശതമാനം കുറവ്. 2.43 ആയിരുന്ന സിഖുകളുടേത് 1.61 ആയി; 33.7 ശതമാനത്തിന്‍റെ കുറവ്.
ടി.എഫ്.ആർ അഥവാ ഒരു സ്ത്രീ ജന്മം നൽകുന്ന കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സർവേ കണക്കുകൾ. രാജ്യ ജനസംഖ്യയിൽ 80 ശതമാനമുള്ള ഹിന്ദുക്കളുടെ ടി.എഫ്.ആർ സർവേ പ്രകാരം 1.94 ആണ്. 14 ശതമാനമുള്ള മുസ്‌ലിംകളുടെ ടി.എഫ്.ആർ 2.36 ശതമാനവും.
അതേസമയം, ജനസംഖ്യാനിയന്ത്രണ നടപടികൾക്ക് കൂടുതൽ കരുത്തേകുന്ന കണക്കാണ് രാജ്യത്തിന്‍റെ മൊത്തം പ്രത്യുൽപാദന നിരക്ക് സൂചിപ്പിക്കുന്നത്. 2.2 ആയിരുന്ന മൊത്തം ഫേർട്ടിലിറ്റി റേറ്റ് 2.0 ആയി കുറഞ്ഞു. ബിഹാർ (2.98), മേഘാലയ (2.91), ഉത്തർപ്രദേശ് (2.35), മണിപ്പൂർ (2.17), ഝാർഖണ്ഡ് (2.26) എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ മാത്രമാണ് ടി.എഫ്.ആർ രാജ്യ ശരാശരിയേക്കാൾ മുകളിലുള്ളത്. 15 വയസ് മുതൽ 19 വരെയുള്ള ഏഴ് ശതമാനം പെൺകുട്ടികൾ ഗർഭിണികളാവുകയും പ്രസവിക്കുകയും ചെയ്യുന്നുണ്ടെന്നും സർവേ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

