‘സോനു’ ഷാരിഖ് ഖാൻ ആണെന്ന് ഞാനെങ്ങനെ തെളിയിക്കും?’; യു.പി എസ്.ഐ.ആറിൽ തടങ്കൽ കേന്ദ്രങ്ങൾ മുന്നിൽ കണ്ട് മുസ്‍ലിംകൾ
text_fieldsഡൽഹിയിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള മുസഫർനഗറിലെയും ഖതൗലിയിലെയും മുസ്‍ലിംകൾ കടുത്ത ആശങ്കയിലാണ്. സംസ്ഥാനത്തെ എസ്.ഐ.ആർ നടപടിക്രമങ്ങൾക്കിടെയാണ് അനധികൃത കുടിയേറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ഒരുക്കാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എല്ലാ ജില്ലാ ഭരണകൂടങ്ങളോടും നിർദേശിച്ചതായ റിപ്പോർട്ടുകൾ പുറത്തുവന്നത്.
മുസഫർനഗറിൽ നിന്ന് 40 കിലോമീറ്റർ അകലെ ഗ്രാൻഡ് ട്രങ്ക് റോഡിൽ ഒരേപോലുള്ള പേപ്പറുകളുമായി ഒരു കൂട്ടം പുരുഷന്മാർ നിൽക്കുന്നു. സ്വന്തം ബൂത്ത് ലെവൽ ഓഫിസർമാരെ കാണാൻ വന്ന വോട്ടർമാരാണ് അവർ. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ അവരുടെ നിയമസാധുത പുനഃസ്ഥാപിക്കുന്നതിനുള്ള എസ്.ഐ.ആറിലെ എണ്ണൽ ഫോമുകളെക്കുറിച്ച് അവർക്കെല്ലാം ഒരുപാട് സംശയങ്ങളും ആശങ്കകളുമുണ്ട്.
മുസഫർനഗറിലെ ഖലാപറിലെ കസ്സബാനിൽ താമസിക്കുന്ന 600ലധികം മുസ്‍ലിംകളെ 2002-03 ൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു. തങ്ങളുടെ പേരുകൾ പുനഃസ്ഥാപിക്കണമെന്ന് അവർ അന്നുമുതൽ ആവശ്യപ്പെടുന്നു. പക്ഷേ, ഇതുവരെ അവർക്കതിന് അനുകൂലമായി മറുപടി ലഭിച്ചിട്ടില്ല.
ഉത്തർപ്രദേശിൽ നവംബർ 4 മുതൽ ഡിസംബർ 4 വരെ എസ്.ഐ.ആർ നടക്കുന്നതിനാൽ അവർ കൂടുതൽ ഉദ്വേഗഭരിതരാണ്. എന്നാൽ, 2002-03ലെ വോട്ടർ പട്ടികയിൽ പേരുകൾ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ബി.എൽ.ഒകളുടെ പക്കൽ അവർക്കുള്ള മുൻകൂട്ടി അച്ചടിച്ച എണ്ണൽ ഫോമുകൾ ഉള്ളതായി അറിവില്ല. പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള പ്രത്യേക ഡ്രൈവിനായി അവർക്കിനിയും കാത്തിരിക്കേണ്ടി വന്നേക്കാം.
വൈറലാകുന്ന വിഡിയോകളിലൊന്നിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നുഴഞ്ഞുകയറ്റക്കാർക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്നത് കേൾക്കാം. നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിഞ്ഞ് നാടുകടത്താനുള്ള യു.പി സർക്കാറിന്റെ ദൃഢനിശ്ചയത്തെ പ്രശംസിക്കുന്നുമുണ്ട്. വിഡിയോ ആധികാരികമാണോ എന്നവർക്കറിയില്ല. പക്ഷേ, അവരത് സ്വന്തം ഫോണുകളിൽ സൂക്ഷിച്ചിട്ടുണ്ട്.
2014 മുതൽ മുസ്‍ലിംകൾ ആശങ്കയിലാണെന്ന് കൂടിനിന്നവരിലൊരാളായ ആരിഫ് പറയുന്നു. ഭരണകൂടത്താൽ അടയാളപ്പെടുത്തപ്പെട്ടുവെന്ന അവരുടെ ബോധം ഇപ്പോൾ ഭൂമി, വീടുകൾ തുടങ്ങി തങ്ങൾക്കുള്ളതെല്ലാം നഷ്ടപ്പെടുമെന്ന ഭയമായി മാറിയിരിക്കുന്നു. തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയക്കപ്പെടുമെന്നോ നാടുകടത്തപ്പെടുമെന്നോ പലരും ഭയപ്പെടുന്നു. ഒന്നും ഇല്ലാത്തവരാണ് ഏറ്റവും ദുർബലരായവർ. വോട്ടർ പട്ടികയിൽ ഇടം നേടാനുള്ള അവരുടെ ശ്രമത്തിൽ നിരാശയുടെ ആന്തലുണ്ട്.
നിരാശ വളരെ പ്രകടമാണ്. അവർ ബി.എൽ.ഒമാരെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുന്നു. അവർ കോളുകൾക്ക് മറുപടി നൽകുന്നില്ലെന്ന് പരാതിപ്പെടുന്നു. ബി.എൽ.ഒമാരും നിസ്സഹായത പ്രകടിപ്പിക്കുന്നു.
പട്ടികയിൽ ഇടം നേടാൻ കഴിയാത്തവർ മാത്രമല്ല. ബി.എൽ.ഒമാരും തെരഞ്ഞെടുപ്പ് കമീഷൻ ക്രമരഹിതമായി എണ്ണൽ ഫോമുകൾ അയക്കുന്നതിൽ അസ്വസ്ഥരാണ്. ചിലയിടത്ത് മുതിർന്നവർക്ക് മാത്രമേ ഫോമുകൾ ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ളവർ ഇപ്പോഴും കാത്തിരിക്കുന്ന വീടുകളുണ്ട്. ഫോമുകൾ ഇതുവരെ ലഭിച്ചിട്ടില്ലാത്ത നിരവധി പേരുണ്ടെന്ന് വാർഡ് കൗൺസിലർ നൗഷാദും സമാജ്‌വാദി പാർട്ടി നേതാവ് ഷാരിഖ് ഖാനും സമ്മതിക്കുന്നു. ഫോമുകൾ ഒരിക്കലും എത്തിയില്ലെങ്കിലോ എന്ന ഭീതി അവരെയും വേട്ടയാടുന്നു.
‘എന്തൊരു വിരോധാഭാസം!. ഉയർന്ന ആസ്തിയുള്ള ഇന്ത്യക്കാർ അവരുടെ പൗരത്വം ഉപേക്ഷിച്ച് വിദേശത്ത് സ്ഥിരതാമസമാക്കുകയാണ്. അതേസമയം ദരിദ്രരായ ഇന്ത്യക്കാർ അവരുടെ പൗരത്വം തെളിയിക്കാൻ ക്യൂ നിൽക്കുന്നു’ - ഷാരിഖ് ഖാൻ വാക്കുകൾ യാഥാർഥ്യം ചൂണ്ടിക്കാട്ടുന്നു. ചോദ്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരു കോൾ സെന്ററും കാര്യങ്ങൾ വിശദീകരിക്കാൻ ഒരു ഹെൽപ്പ് ഡെസ്കും സ്ഥാപിക്കാമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
പകരം, രാഷ്ട്രീയ പാർട്ടികൾക്ക് ജോലി ഔട്ട്‌സോഴ്‌സ് ചെയ്‌തിരിക്കുന്നു. ബി.എൽ.ഒമാർക്ക് പോലും നല്ല പരിശീലനം ലഭിച്ചിട്ടില്ല. വോട്ടർമാർക്ക് ഏത് കോളങ്ങൾ പൂരിപ്പിക്കണമെന്ന് വിശദീകരിക്കാൻ അവർക്ക് പലപ്പോഴും കഴിയുന്നില്ല . 2003ന് ശേഷമുള്ളതും 1987ന് മുമ്പുള്ളതുമായതുമായ ആളുകൾക്ക് പ്രത്യേക കോളങ്ങളുണ്ട്. രണ്ട് പേരുകളിൽ ആളുകൾ അറിയപ്പെടുന്നത് അസാധാരണമല്ല. വിവിധ കാരണങ്ങളാൽ പേര് മാറ്റുന്ന മുതിർന്നവരുണ്ട്. ഷാരിക്ക് പ്രശ്നത്തിന്റെ മർമങ്ങളിലൊന്ന് ചൂണ്ടിക്കാട്ടി.
‘എന്റെ കാര്യം എടുക്കുക. 2003 ലെ വോട്ടർ പട്ടികയിൽ എന്നെ ‘സോനു’ എന്നാണ് രജിസ്റ്റർ ചെയ്തത്. കുടുംബാംഗങ്ങൾക്കും അയൽക്കാർക്കും സുഹൃത്തുക്കൾക്കും എന്നെ അറിയാവുന്ന പേര് അതാണ്. എന്നാൽ, പിന്നീട് എനിക്ക് ലഭിച്ച എല്ലാ രേഖയിലും എന്റെ മുഴുവൻ പേര് ഷാരിഖ് ഖാൻ എന്നാണ്. സോനു, ഷാരിഖ് ഖാൻ ആണെന്ന് ഞാൻ എങ്ങനെ തെളിയിക്കും? -ഈ ചോദ്യത്തിന് ബി.എൽ.ഒമാർക്ക് ഉത്തരമില്ല.
പേരുകളുടെ കാര്യത്തിൽ മാത്രമല്ല ‘എപിക്’ നമ്പറുകളുടെയും കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. പേരുകൾ, അക്ഷരത്തെറ്റുകൾ, വിലാസങ്ങൾ എന്നിവ ശരിയാക്കുന്ന വ്യത്യസ്ത സന്ദർഭങ്ങളിൽ ആളുകൾക്ക് വ്യത്യസ്ത ‘എപിക്’ നമ്പറുകൾ നൽകിയിട്ടുണ്ട്. പല കേസുകളിലും 2003 ലെ റോളുകളിലെ എപിക് നമ്പറുകൾ ഇപ്പോഴുള്ളതിൽ നിന്ന് വ്യത്യസ്തമാണെന്ന് അവർ കണ്ടെത്തി. ഏത് എപിക് നമ്പറാണ് അവർ പൂരിപ്പിക്കേണ്ടത്? അതൊരു സാധാരണ ആശയക്കുഴപ്പമാണെന്ന് തൻസീം എന്നയാൾ പറയുന്നു.
ബി.എൽ.ഒമാരും പെടാപ്പാടനുഭവിക്കുകയാണ്. പ്രൈമറി ഹൈസ്കൂൾ അധ്യാപകനായ മനോജ് കുമാർ ഖതൗലിയിലെ ഏഴ് ബി.എൽ.ഒമാരുടെ ജോലിക്ക് മേൽനോട്ടം വഹിക്കുന്നു. പ്രതിവർഷം 18,000 രൂപയാണ് ഇദ്ദേഹത്തിന് ലഭിക്കുന്ന പ്രതഫലം. ഓരോ ബി.എൽ.ഒക്കും നൽകുന്നതാവട്ടെ 12,000 രൂപയും. സാധാരണയായി രാവിലെ 8.00 മണിക്ക് ആരംഭിച്ച് രാത്രി 10.00 മണിക്കാണ് ഇവരുടെ ജോലി അവസാനിപ്പിക്കാനാവുക. ഈ അധിക ജോലിക്ക് ബി.എൽ.ഒകൾക്ക് പ്രതിമാസം ലഭിക്കുക 1,000 രൂപ മാത്രം!
ബി.എൽ.ഒമാർ ലഭിച്ച ഫോമുകൾ വിതരണം ചെയ്തിട്ടുണ്ടെങ്കിലും പൂരിപ്പിച്ച ഫോമുകൾ തിരികെ വരുന്നതിൽ വളരെ സാവകാശത്തിലാണ്. എല്ലാ വോട്ടർമാരെയും നേരിട്ട് കാണുന്നത് സാധ്യമല്ല. കാരണം പലരും ജോലിക്ക് നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങുന്നു. ബി.എൽ.ഒ ആരെയും കാണാനാവാതെ വീടുകളിൽ നോട്ടീസ് പതിക്കുന്നു.
ഇ.സി.ഐ സമയപരിധി ഡിസംബർ 4 ആണ്. വിതരണം ചെയ്ത ഫോമുകളുടെ അഞ്ചിലൊന്ന് മാത്രമേ തിരികെ വന്നിട്ടുള്ളൂ എന്നതിനാൽ പല ബി.എൽ.ഒമാരും ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

