‘ബംഗാൾ വോട്ടർ പട്ടികയിൽനിന്ന് വെട്ടിയത് മുസ്‍ലിംകളെയും സ്ത്രീകളെയും’
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) പ്രക്രിയയിലൂടെ 92 ലക്ഷം വോട്ടർമാരെ വെട്ടിമാറ്റിയത് രാജ്യത്തെ മുഴുവൻ ജനാധിപത്യത്തിനും ജനാധിപത്യ സ്ഥാപനങ്ങൾക്കും ഭീഷണിയാണെന്ന് ഭാരത് ജോഡോ അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്.എസ്.ഐ.ആർ എന്ന പേരിൽ വോട്ടർ പട്ടികയിലെ പരിഷ്കരണമല്ല, ബി.ജെ.പിക്ക് അധികാരത്തിലേറാൻ തടസ്സമായി കാണുന്നവരെ ഒഴിവാക്കാനുള്ള പ്രക്രിയയാണെന്നും ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിൽ 92 ലക്ഷം പേരെയാണ് പട്ടികയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്. മുസ്‍ലിംകളെ പ്രത്യേകം ലക്ഷ്യമിട്ടാണ് എസ്.ഐ.ആർ പുരോഗമിച്ചത്.
മുർശിദാബാദ്, മാൾഡ, ഉത്തർ ദിനാജ്‍പുർ മുതലായ മേഖലകളിൽനിന്നാണ് ഏറ്റവും കൂടുതൽ മുസ്‍ലിംകളെ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. വെട്ടിമാറ്റപ്പെട്ടവരിൽ കൽക്കട്ട ഹൈകോടതിയിലെ വിരമിച്ച ജഡ്‍ജിമാരുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്.സംസ്ഥാനത്തെ ഒരു വകുപ്പ് സെക്രട്ടറി മുസ്‍ലിം ആയതിനാൽ അദ്ദേഹത്തിന്‍റെ മാത്രമല്ല കുടുംബാംഗങ്ങളുടെ മുഴുവൻ പേരും ലിസ്റ്റിൽനിന്ന് അപ്രത്യക്ഷമായെന്നും യോഗേന്ദ്ര യാദവ് കണക്കുകൾ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടി. മുസ്‍ലിംകൾ കഴിഞ്ഞാൽ സ്ത്രീകളെയാണ് ഉന്നമിട്ടത്. പശ്ചിമ ബംഗാളിലെ സ്ത്രീകൾ പൊതുവെ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്നാണ് ധാരണ.
തെരഞ്ഞെടുപ്പിൽ ഏത് വിധേനയും ജയിച്ച് അധികാരം പിടിക്കാനുള്ള വ്യഗ്രതയാണ് ബി.ജെ.പി കാട്ടുന്നത്. എല്ലാം ഭംഗിയായും ക്രമമായും നടന്നിരുന്ന ബംഗാളിൽ ബി.ജെ.പിയുടെ രഹസ്യ തിരക്കഥ അനുസരിച്ച് കാര്യങ്ങൾ നീക്കുമ്പോൾ തെരഞ്ഞെടുപ്പ് കമീഷനും അതിന് കൂട്ടുനിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ബംഗാൾ ദീർഘകാലത്തേക്ക് കൈയടക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ പറഞ്ഞു. വോട്ടർമാർ സർക്കാറിനെ തെരഞ്ഞെടുക്കുന്നതിന് പകരം സർക്കാർ ഇവിടെ വോട്ടർമാരെ തെരഞ്ഞെടുക്കുകയാണ്. അവർക്ക് വേണ്ടപ്പെട്ടവരെ പട്ടികയിൽ തിരുകിക്കയറ്റുകയും വേണ്ടാത്തവരെ വെട്ടിമാറ്റുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

