ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിത ജഡ്ജിക്കെതിരെ വർഗീയ ഭീഷണിയും സൈബർ ആക്രമണവും
text_fieldsനർമ്മദാപുരം: മധ്യപ്രദേശിലെ നർമ്മദാപുരത്ത് മുസ്‌ലിം ട്രക്ക് ഡ്രൈവറെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ 14 ഗോരക്ഷകർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ വ്യാപകമായ വർഗീയ അധിക്ഷേപവും ഭീഷണിയും. അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി തബസ്സം ഖാനാണ് കേസിൽ നിർണ്ണായക വിധി പുറപ്പെടുവിച്ചത്.
2022 ആഗസ്റ്റ് രണ്ട്-മൂന്ന് തീയതികളിലാണ് നസീർ അഹമ്മദ് എന്ന ഡ്രൈവർ ഗോക്കടത്താരോപിച്ച് നർമ്മദാപുരത്തിനടുത്ത് വെച്ച് ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. അതീവ ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് നിരീക്ഷിച്ച ജഡ്ജി തബസ്സം ഖാൻ, കുറ്റാരോപിതർ നിയമവിരുദ്ധമായി സംഘം ചേർന്ന് ആസൂത്രിതമായ ആക്രമണം നടത്തിയെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനെത്തുടർന്ന് ജൂൺ 12നാണ് 14 പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
വിധി പുറത്തുവന്നതിന് പിന്നാലെ കോടതിക്ക് പുറത്ത് പ്രതികളുടെ ബന്ധുക്കൾ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. തുടർന്ന് ഹിന്ദുത്വ സംഘടനകളും സ്വയം പ്രഖ്യാപിത ഗോരക്ഷാ ഗ്രൂപ്പുകളും വിധിക്കെതിരെ രംഗത്തെത്തി. ജഡ്ജി മുസ്‌ലിം ആയതുകൊണ്ട് മാത്രം ഇതിനെ ഹിന്ദു-മുസ്‌ലിം വിഷയമായി ചിത്രീകരിക്കാനാണ് ഇവർ ശ്രമിക്കുന്നത്. ജഡ്ജിയുടെ കോലം കത്തിച്ചും, അവരെ ‘ഹിന്ദു വിരുദ്ധ’ എന്ന് മുദ്രകുത്തിയും സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിലുള്ള അധിക്ഷേപങ്ങളാണ് നടക്കുന്നത്.
വൈറലായ ഒരു വീഡിയോയിൽ, ജഡ്ജി തബസ്സം ഖാനെതിരെ അങ്ങേയറ്റം സ്ത്രീവിരുദ്ധവും വർഗീയവുമായ അധിക്ഷേപങ്ങൾ ഒരു ഹിന്ദുത്വ പ്രവർത്തകൻ നടത്തുന്നതായി കാണാം. 10 ദിവസത്തിനുള്ളിൽ പ്രതികളെ വിട്ടയച്ചില്ലെങ്കിൽ സംസ്ഥാനത്തും രാജ്യത്തും ‘രക്തച്ചൊരിച്ചിൽ’ഉണ്ടാകുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുന്നു. സുദർശൻ ന്യൂസ് എഡിറ്റർ സുരേഷ് ചവ്ഹങ്കെ ഈ വിധിയെ ‘ജുഡീഷ്യൽ ലിഞ്ചിങ്' എന്ന് വിശേഷിപ്പിക്കുകയും ഗോരക്ഷകർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ജഡ്ജിക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സിയോനി മാൽവ പൊലീസ് സ്റ്റേഷനിൽ കേസെടുത്തു. വർഗീയ അധിക്ഷേപങ്ങൾ നടത്തിയവരെയും ഭീഷണി മുഴക്കിയവരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
സംഭവത്തിൽ കോൺഗ്രസ് നേതാവ് പവൻ ഖേര ശക്തമായി പ്രതിഷേധിച്ചു. പ്രതികളെ ശിക്ഷിച്ചത് അവരുടെ മതത്തിന്റെ പേരിലല്ല, മറിച്ച് കൊലപാതകം, കലാപം തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതുകൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ജഡ്ജി ഒരു മുസ്‌ലിം വനിതയാണെന്ന ഒരൊറ്റ കാരണത്താലാണ് ഇവർ പ്രതിഷേധിക്കുന്നത്. ഏതൊരു പരിഷ്കൃത സമൂഹത്തിലും ഇത്തരക്കാർക്കെതിരെ കർശന നടപടി ഉണ്ടാകേണ്ടതാണ്, എന്നാൽ മോദിയുടെ ഇന്ത്യയിൽ വിദ്വേഷം പ്രചരിപ്പിക്കുന്നവർ സ്വതന്ത്രമായി നടക്കുകയും അത് ചോദ്യം ചെയ്യുന്നവർക്ക് നോട്ടീസ് ലഭിക്കുകയും ചെയ്യുന്നു’- അദ്ദേഹം പറഞ്ഞു.
അതിനിടെ, വർഗീയ ഭീഷണികൾക്കെതിരെ നിലപാടെടുക്കുന്നതിന് പകരം, ഈ സംഭവങ്ങൾ തുറന്നുകാട്ടുന്ന ഒരു സമൂഹമാധ്യമ അക്കൗണ്ടിന് മന്ത്രാലയത്തിന്റെ സൈബർ സെൽ നോട്ടീസ് അയച്ചത് വൻ വിവാദമായിട്ടുണ്ട്. നീതി നടപ്പിലാക്കിയ ജഡ്ജിക്കെതിരെ ആക്രമണം നടക്കുമ്പോൾ വേട്ടക്കാർക്ക് സംരക്ഷണം നൽകുന്ന സർക്കാർ നിലപാടിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

