മുസ്‍ലിം ലീഗ് കർണാടക ജനറൽ സെക്രട്ടറി രാജിവെച്ചു
text_fieldsബംഗളൂരു: മുസ്‍ലിംലീഗിന്റെ കർണാടക ജനറൽ സെക്രട്ടറി ഇബ്രാഹിം അഹ്മദ് ജൊക്കാട്ടെ രാജിവെച്ചു. സംസ്ഥാന അധ്യക്ഷൻ എൻ. ജാവേദുല്ലയുമായുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് രാജിയെന്ന് ദേശീയ അധ്യക്ഷൻ പ്രഫ. ഖാദർ മൊയ്തീന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
കേരളത്തിലെയും തമിഴ്നാട്ടിലെയും പോലെ കർണാടകയിലും മതേതരത്വ ചിന്താഗതിയുള്ള ശക്തനായ നേതാവാണ് പാർട്ടിയെ നയിക്കേണ്ടതെന്നും എന്നാൽ, നിലവിലെ അധ്യക്ഷന് പൊതുജനങ്ങളുമായുള്ള ബന്ധമോ രാഷ്ട്രീയ പക്വതയോ ഇല്ലെന്നും അദ്ദേഹം കത്തിൽ ആരോപിച്ചു.
എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി, എ.ഐ.എം.ഐ.എം പോലുള്ള സംഘടനകൾ സമുദായത്തിന്റെ പേരിൽ കർണാടകയിൽ സ്വാധീനം നേടിവരുകയാണ്. ഈ സാഹചര്യത്തിൽ മുസ്‍ലിംലീഗിനെ നയിക്കാനുള്ള നേതൃഗുണം അധ്യക്ഷനില്ല. ഒരു സാധാരണ പാർട്ടി പ്രവർത്തകനുള്ള രാഷ്ട്രീയവിജ്ഞാനംപോലും അദ്ദേഹത്തിനില്ല. വരാനിരിക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് 37 സീറ്റിൽ മത്സരിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം തന്നെ അതിന് തെളിവാണ്.
അദ്ദേഹത്തെപോലൊരാൾക്ക് പാർട്ടിയെ നയിക്കാനാവില്ല. അദ്ദേഹം സംസ്ഥാന അധ്യക്ഷനായി തുടരുന്നിടത്തോളം കാലം ജനറൽ സെക്രട്ടറി എന്ന പദവി വഹിക്കാൻ കഴിയില്ലെന്നും അതിനാൽ രാജിവെക്കുകയാണെന്നും കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

