ജാട്ട് കലാപത്തിൽ കൂട്ടബലാത്സംഗം നടന്നു; പ്രതികളെ കണ്ടെത്തണമെന്ന് ഹൈകോടതി
text_fieldsചണ്ഡിഗഢ്: ഹരിയാനയിൽ ജാട്ട് സംവരണത്തിെൻറ പേരില്‍ നടന്ന കലാപത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ശരിവെച്ച് ഹൈകോടതി. 2016 ഫെബ്രുവരിയിൽ ജാട്ട് കലാപത്തിനിടെ ഹരിയാനയിലെ മുര്‍ത്താലില്‍ കൂട്ടബലാത്സംഗം നടന്നുവെന്നും പ്രതികളെ ഉടൻ കണ്ടെത്തി പൊലീസ് പൊതുജനങ്ങൾക്കു മുന്നിൽ വിശ്വാസ്യത തെളിയിക്കണമെന്നും പഞ്ചാബ് - ഹരിയാന ഹൈകോടതി ഉത്തരവിട്ടു. സംഭവത്തില്‍ ഇരയായ സ്ത്രീകളെയും അക്രമികളെയും ഉടന്‍ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തോട് കോടതി നിര്‍ദേശിച്ചു. ബലാത്സംഗ കുറ്റങ്ങള്‍ കേസില്‍ നിന്ന് റദ്ദാക്കിയിട്ടില്ലെന്ന് രേഖാമൂലം സാക്ഷ്യപ്പെടുത്തണമെന്നും പൊലീസിനോട് കോടതി നിര്‍ദേശിച്ചു.
മുര്‍ത്താലില്‍ കൂട്ടബലാത്സംഗം നടന്നുവെന്ന റിപ്പോര്‍ട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് നേരത്തെ ഹരിയാന പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമല്ലെന്ന് രണ്ട് ദൃക്‌സാക്ഷികളുടെ മൊഴികള്‍ ചൂണ്ടിക്കാട്ടി കോടതി അറിയിച്ചു. സ്ത്രീകളെ കാറിൽ നിന്നും വലിച്ചിറക്കി കൊണ്ടുപോകുന്നത് കണ്ടെന്ന് ടാക്സി ഡ്രൈവറായ ദൃക്സാക്ഷി വ്യക്തമാക്കിയിരുന്നു.
10 മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവം തെളിയിക്കാൻ വ്യക്തമായ രേഖകളില്ലെന്ന് ഹരിയാന സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ബലാത്സംഗം നടന്നുവെന്ന് നേരിട്ട് തെളിക്കുന്ന മൂന്ന് തരം തെളിവുകൾ സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ടെന്ന് കോടതി അറിയിച്ചു. വാഹനങ്ങളിൽ നിന്നും കലാപകാരികൾ സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുപോയതിന് രണ്ട് ദൃക്സാക്ഷികളുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 22-ന് മുർത്താലിൽ കൂട്ടബലാത്സംഗം നടന്നുവെന്ന പരാതിയുമായി കടയുടമകള്‍ മുന്നോട്ട് വരികയായിരുന്നു. 30-ഓളം ആളുകള്‍ അടങ്ങിയസംഘം കാറുകള്‍ തടയുകയും പത്തോളം സ്ത്രീകളെ സമീപത്തെ മൈതാനത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും വാഹനങ്ങൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.
ബലാത്സംഗ കേസിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തെങ്കിലും ഇവരുടെ രക്തസാമ്പിളുകളും സംഭവസ്ഥലത്തെ വസ്ത്രങ്ങളിൽ നിന്നും ശേഖരിച്ചതും തമ്മിൽ യോജിക്കുന്നില്ലെന്ന് അറിയിച്ച് വിട്ടയക്കുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിെൻറ പ്രവർത്തനങ്ങളിൽ വിശ്വാസം നഷ്പ്പെട്ടുവെന്നും അവിദഗ്ധമായ നടപടികളാണ് പൊലീസ് തുടരുന്നതെന്നും അമിക്കസ് ക്യൂരി അമിത് ഗുപ്ത കോടതി അറിയിച്ചു.
ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട ജാട്ട് വിഭാഗ സംവരണ പ്രക്ഷോഭത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.