‘രാഷ്ട്ര നിർമാണത്തിൽ എല്ലാവരും പങ്കാളികളാകണം’-സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു
text_fieldsന്യൂഡൽഹി: രാഷ്ട്ര നിർമാണത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് നൽകിയ സ്വാതന്ത്ര്യദിന സന്ദേശത്തിൽ അവർ വ്യക്തമാക്കി.
‘വന്ദേമാതരം’ ആലപിച്ചാണ് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തത്. വികസിത ഭാരത നിർമാണത്തിൽ രാജ്യം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും, ജനങ്ങൾ തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി പരിശ്രമിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യത്ത് ഹൈവേകൾ, വാട്ടർവേകൾ, റെയിൽവേകൾ, എയർവേകൾ എന്നീ മേഖലകളിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ അഭൂതപൂർവമായ വികസനമാണ് ഉണ്ടായിട്ടുള്ളതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇത് പുതിയ സംരംഭങ്ങൾക്കുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നു.
ലോകത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന യുദ്ധങ്ങളും അസ്ഥിരതയും എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നുണ്ടെങ്കിലും, ഈ പ്രതിസന്ധികൾക്കിടയിലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി മുന്നേറുകയാണെന്ന് ദ്രൗപദി മുർമു പറഞ്ഞു. ജനങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റുന്ന സർക്കാരാണ് ഇപ്പോഴുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
ധീരതക്കുള്ള സൈനിക മെഡലുകൾ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള സൈനിക മെഡലുകൾ പ്രഖ്യാപിച്ചു.
കീർത്തിചക്ര: ആകെ ഒമ്പത് പേർക്കാണ് കീർത്തിചക്ര പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഏഴ് പേർക്ക് മരണാനന്തര ബഹുമതിയായാണ് നൽകുന്നത്. ലഫ്. കേണൽ മനിയോ ഫ്രാന്‍സിസ്, കിഷ്ത്വാർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഹവിൽദാർ ഗജേന്ദ്ര സിങ് എന്നിവർക്കും കീർത്തിചക്ര ലഭിക്കും. കൂടാതെ ജമ്മു കശ്മീർ പൊലീസിലെ ആറ് ഉദ്യോഗസ്ഥർക്കും കീർത്തിചക്ര നൽകി ആദരിക്കും.
ശൗര്യചക്ര: ആകെ 19 പേർക്കാണ് ശൗര്യചക്ര പ്രഖ്യാപിച്ചിട്ടുള്ളത്. പാക് അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാൻ ശ്രമിച്ചതിന് രാഷ്ട്രീയ റൈഫിൾസ് മേജറായ മലയാളി സൈനികൻ തരുൺ വാസുദേവനും ശൗര്യചക്രയ്ക്ക് അർഹനായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

