സുവേന്ദുവിന്റെ പി.എയുടെ കൊല: ബംഗാൾ സംഘർഷ മുനയിൽ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പിയുടെ ഏറ്റവും പ്രമുഖ നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സനൽ അസിസ്റ്റന്റിന്റെ കൊലപാതകത്തെത്തുടർന്ന് നോർത്ത് 24 പർഗാനാസ് ജില്ലയിൽ സംഘർഷം. സമാധാനം നിലനിർത്തണമെന്ന് പൊലീസ് അഭ്യർഥിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയതിനെ തുടർന്ന് മധ്യഗ്രാം, ദൊഹാരിയ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി.
നോർത്ത് 24 പർഗാനാസ് ജില്ലയിൽ ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സുവേന്ദു അധികാരിയുടെ പി.എ ആയ ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചത്. മധ്യഗ്രാമിലെ ഡോൾട്ടാലക്ക് സമീപം ബൈക്കിൽ വന്ന അക്രമികൾ വാഹനം തടഞ്ഞുനിർത്തി വെടിവെക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നും ആസൂത്രിതമായ കൊലപാതകമാണിതെന്നും പ്രാദേശിക ബി.ജെ.പി പ്രവർത്തകൻ പറഞ്ഞു. കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. പ്രതികൾക്കായി റെയ്ഡ് നടക്കുന്നുണ്ടെന്നും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ തിരിച്ചറിയാനാണ് ശ്രമമെന്നും ജില്ല പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സഹായിയുടെ കൊലപാതകം സംസ്ഥാന രാഷ്ട്രീയത്തെയും സ്ഫോടനാത്മകമായ അവസ്ഥയിലെത്തിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

