പ്രിൻസിപ്പൽ ലൈംഗിക അധിക്ഷേപവും ജാതി വിവേചനവും നടത്തി; പരാതിയുമായി ആദിവാസി വിദ്യാർഥികൾ
text_fieldsമുംബൈ: ട്രെയിനിങ് കൊളജിലെ പ്രിൻസിപ്പൽ ലൈംഗിക അധിക്ഷേപവും ജാതി വിവേചനവും നടത്തിയെന്ന പരാതിയുമായി ആദിവാസി വിദ്യാർഥിനികൾ. മഹാരാഷ്ട്ര സർക്കാർ സെക്കൻഡറി ട്രെയിനിങ് കൊളജിലെ ഏഴ് വിദ്യാർഥിനികളാണ് പരാതി നൽകിയത്. ജൂണിൽ കൊളജിൽ പ്രിൻസിപ്പലായി ചാർജെടുത്ത ഊർമിള പരാലികറിന് എതിരായാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ ആസാദ് മൈതാൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എല്ലാ വിദ്യാർഥികൾക്കും മുന്നിൽവച്ച് തങ്ങളെ ലൈംഗിക ചുവയുള്ള വാക്കുകൾ പറഞ്ഞ് അധിക്ഷേപിച്ചെന്നാണ് വിദ്യാർഥിനികൾ നൽകിയ പരാതിയിൽ പറയുന്നത്. 'അവൾ ക്ലാസ് മുറിയിൽ അസഭ്യമായ ഭാഷ ഉപയോഗിക്കുകയും നിരവധി തവണ ഞങ്ങളെ ലക്ഷ്യമിടുകയും ചെയ്തിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞങ്ങളോട് ഒരു സർവേ ഫോം പൂരിപ്പിക്കാൻ അവർ ആവശ്യപ്പെട്ടു. അതിൽ സ്വയംഭോഗം, വിവാഹത്തിന് മുമ്പുള്ള സെക്‌സ് സംബന്ധിച്ച ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. അടുത്ത ദിവസം, ഞങ്ങൾ ഇവക്ക് നൽകിയ സ്കോറുകളുടെ കാരണങ്ങൾ പരസ്യമായി പറയാൻ അവർ ആവശ്യപ്പെടുകയായിരുന്നു'-പരാതിയിൽ പറയുന്നു.
തന്റെയും ആദിവാസി സുഹൃത്തുക്കളുടെയും ഉച്ചാരണത്തെ പരാലിക്കർ പരിഹസിച്ചതായി ഒരു വിദ്യാർഥിനി പറഞ്ഞു. 'കോളേജിൽ ഞങ്ങൾ ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കും. എന്നാൽ ഞങ്ങളുടെ ഉച്ചാരണത്തിന് ഒരു ഗോത്ര ചായ്‌വുണ്ട്. നാളെ ടീച്ചറാകുമ്പോൾ വിദ്യാർഥികളെ ആദിവാസി ഭാഷയിൽ പഠിപ്പിക്കുമോ എന്ന് അവർ ക്ലാസിൽ ചോദിക്കാറുണ്ട്. നിങ്ങളുടെ അധ്യാപകരും നിങ്ങളെപ്പോലെ തന്നെയാണോ' എന്ന് പ്രിൻസിപ്പൽ ചോദിക്കാറുണ്ടെന്നും വിദ്യാർഥിനി പറയുന്നു.
ബുധനാഴ്ചയാണ് പരാതിയിൽ കേസെടുത്തത്. ഐപിസി സെക്ഷൻ 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കിൽ പ്രവൃത്തി) കൂടാതെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും പരാലിക്കരിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ആസാദ് മൈതാൻ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ഭൂഷൺ ബെൽനേക്കർ പറഞ്ഞു. 'സംഭവത്തിൽ ആരേയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഞങ്ങൾ പ്രതിയുടെ മൊഴി രേഖപ്പെടുത്തുകയും അന്വേഷണം നടത്തുകയും ചെയ്യും'-ഭൂഷൺ ബെൽനേക്കർ പറഞ്ഞു.
അതേസമയം ആരോപണങ്ങൾ തെറ്റാണെന്ന് ഊർമിള പരാലിക്കർ പറഞ്ഞു. 'കോളേജ് ഡയറക്ടർ ഇതേക്കുറിച്ച് അന്വേഷിക്കുകയും ഞാൻ മൊഴി നൽകുകയും ചെയ്തിരുന്നു. ഞാൻ ഒരിക്കലും ഇത്തരം കാര്യങ്ങൾ ചെയ്യാറില്ല'-ഊർമിള പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.