20 പൂച്ചകളുടെ ജഡങ്ങൾ വികൃതമാക്കിയ നിലയിൽ, ആളെ കണ്ടുപിടിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികം
text_fieldsമുംബൈ: ചെമ്പൂരിലെ പഞ്ചരാപോൾ മേഖലയിൽ ഇരുപതോളം പൂച്ചകളെ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൂച്ചകളുടെ ശരീരങ്ങൾ വികൃതമാക്കിയ നിലയിലായിരുന്നു. സംഭവത്തിൽ ആർ.സി.എഫ് പോലീസ് അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശത്ത് തെരുവു പൂച്ചകളെ പരിപാലിക്കുന്ന റുബീന പഠാൻ എന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ആഗസ്റ്റ് മാസത്തിൽ തന്നെ ഇത്തരത്തിൽ പൂച്ചകളുടെ ജഡങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ സെപ്റ്റംബർ 4-ന് ആന്തരികാവയവങ്ങൾ പുറത്തെടുത്ത നിലയിൽ ആറ് പൂച്ചകളുടെ ജഡങ്ങൾ കൂടി റുബീന കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ മറ്റൊരു പൂച്ചയെ ചത്ത നിലയിലും പരിക്കേറ്റ ഒരു പൂച്ചക്കുട്ടിയെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയുണ്ടായി.
മൃഗസ്നേഹികളുടെ സംഘടനയായ 'പെറ്റ ഇന്ത്യ'യുടെ ഇടപെടലിനെ തുടർന്നാണ് സെപ്റ്റംബർ 9-ന് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 325, മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമത്തിലെ (1960) വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പെറ്റ ഇന്ത്യ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

