‘വെജിറ്റേറിയൻമാർക്ക് മാത്രം’; 6.50 കോടി രൂപയുടെ ഫ്ലാറ്റ് പരസ്യം വിവാദത്തിൽ, പ്രതിഷേധം ഉയർന്നതോടെ വിഡിയോ നീക്കി
text_fieldsമുംബൈ: ദക്ഷിണ മുംബൈയിലെ ടാർഡിയോയിൽ 6.50 കോടി രൂപ വിലയുള്ള ഫ്ലാറ്റ് ‘വെജിറ്റേറിയൻമാർക്ക് മാത്രം’ വിൽപനക്ക് എന്ന റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ പരസ്യ വീഡിയോ വിവാദത്തിൽ. സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നതിനെ തുടർന്ന് റിയൽ എസ്റ്റേറ്റ് ഏജന്റ് ഭാവേഷ് കാവറെ വീഡിയോ നീക്കം ചെയ്തു.
900 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് ബെഡ്‌റൂം ഫ്ലാറ്റാണ് വീഡിയോയിൽ പരിചയപ്പെടുത്തിയത്. കടലിന്റെയും ദക്ഷിണ മുംബൈയുടെയും വിശാലമായ കാഴ്ച ലഭിക്കുന്ന ഫ്ലാറ്റിന് 6.50 കോടി രൂപയാണ് വിലയെന്ന് ഭാവേഷ് കാവറെ വീഡിയോയിൽ പറയുന്നു. ‘ശുദ്ധ സസ്യാഹാരികളായ ക്ലയന്റുകൾ’ മാത്രമാണ് ബന്ധപ്പെടേണ്ടതെന്നും ആവശ്യപ്പെട്ടിരുന്നു.
മൂന്ന് ലക്ഷത്തിലധികം പേർ കണ്ട വിഡിയോക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. വീഡിയോ വൈറലായതോടെ ഭക്ഷണശീലത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾക്ക് വീട് വാങ്ങാനോ താമസിക്കാനോ നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയാണോ എന്ന ചർച്ചയും സമൂഹമാധ്യമങ്ങളിൽ ശക്തമായി. ഭക്ഷണത്തിന്റെ പേരിൽ മാറ്റിനിർത്തുന്നതിനെതിരെ നിരവധിപേർ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു.
സംഭവത്തിൽ പ്രതികരണവുമായി ശിവസേന ഷിൻഡെ വിഭാഗത്തിലെ നേതാവ് ഗുർജ്യോത് സിങ് കീറും രംഗത്തെത്തി. ഭക്ഷണശീലത്തിന്റെ പേരിൽ ആളുകളെ താമസസ്ഥലങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. ഇതിനു പിന്നാലെയാണ് ഏജൻറ് വീഡിയോ നീക്കം ചെയ്തത്. അതേസമയം, ‘വെജിറ്റേറിയൻമാർക്ക് മാത്രം’ എന്ന നിബന്ധന ഹൗസിങ് സൊസൈറ്റിയുടേതാണോ ഫ്ലാറ്റ് ഉടമയുടേതാണോ അതോ ബ്രോക്കർ സ്വന്തം നിലയിൽ നൽകിയ പരസ്യവിവരമാണോ എന്ന കാര്യം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

