എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിച്ചു; ഇക്കുറി രണ്ടുകോടി
text_fieldsന്യൂഡൽഹി: കോവിഡ് ദുരിതാശ്വാസത്തിന് തുക കണ്ടെത്താൻ രണ്ടു വർഷത്തേക്ക് മരവിപ്പിച്ച എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിച്ചു. ഈ സാമ്പത്തിക വർഷം ഒരു എം.പിക്ക് രണ്ടുകോടി രൂപ ലഭിക്കുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രി റാവു ഇന്ദ്രജിത് സിങ് ലോക്സഭയിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
അടുത്ത സാമ്പത്തികവർഷം മുതൽ പഴയതുപോലെ അഞ്ചു കോടി നൽകും. 2026 വരെയുള്ള സാമ്പത്തിക വർഷത്തേക്കാണ് അനുമതി. 2026 വരെയുള്ള മൊത്തം ബാധ്യത 17,417 കോടിയാണ്. 2014 ഏപ്രിൽ മുതൽ 2019 മാർച്ചുവരെയുള്ള എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ വിലയിരുത്തിയതായി മന്ത്രി പറഞ്ഞു. 216 ജില്ലകളിലെ പ്രവർത്തനമാണ് പരിശോധിച്ചത്. ഇതിെൻറ അന്തിമ റിപ്പോർട്ട് ഇക്കഴിഞ്ഞ ആഗസ്റ്റിൽ സർക്കാറിന് സമർപ്പിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
സ്വന്തം മണ്ഡലത്തിൽ അല്ലെങ്കിൽ, ജില്ലയിൽ പ്രാദേശിക വികസനത്തിനായി എം.പിമാർക്ക് ജില്ല കലക്ടർമാരിലൂടെ വിനിയോഗിക്കാവുന്ന ഫണ്ടാണ് അഞ്ചു കോടി രൂപ. രണ്ടര കോടിയുടെ രണ്ടു ഗഡുക്കളായാണ് അനുവദിക്കുക. രാജ്യസഭാംഗത്തിന് താൻ പ്രതിനിധാനംചെയ്യുന്ന സംസ്ഥാനത്തെ ഒന്നിലധികം ജില്ലകളിൽ ചെലവഴിക്കാം. രാജ്യസഭയിലെ നോമിനേറ്റഡ് അംഗത്തിന് ഏതു സംസ്ഥാനത്തെയും ഒന്നിലധികം ജില്ലകൾ തിരഞ്ഞെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.