ഭോപാൽ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ പരിഹസിച്ച് മധ്യപ്രേദശ് മന്ത്രി രംഗത്ത്. രാഹുലിെൻറ പ്രസംഗം ബോളിവുഡ് ചിത്രമായ ’ത്രീ ഇഡിയറ്റ്സിലെ’ രംഗം പോലെയാണെന്ന് സഹകരണവകുപ്പ് മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. ചിത്രത്തിൽ ചതുർ രാമലിംഗം എന്ന കഥാപാത്രം നടത്തുന്ന രസകരമായ പ്രസംഗത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ളതായിരുന്നു രാഹുൽ ഗാന്ധിയുടെ മന്ദ്സൗർ പ്രസംഗമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചിത്രത്തിലേതു പോലെ രാഹുൽ ഗാന്ധി മറ്റാരോ എഴുതി നൽകിയ പ്രസംഗം വായിക്കുകയായിരുന്നു. കൃത്യമായ തിരക്കഥയൊരുക്കിയുള്ള അപക്വമായതും നാടകീയവുമായ പ്രസംഗമായിരുന്നു അത്. വസ്തുതകളോ യാഥാർഥ്യമോ അതിൽ ഇല്ലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഭക്ഷ്യ സംസ്കരണ യൂനിറ്റ് ആരംഭിക്കുന്നതിനെ കുറിച്ചും രാഹുൽ സംസാരിച്ചിരുന്നു. എന്നാൽ ഒരാഴ്ച മുമ്പാണ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ഇതേകുറിച്ചു പറഞ്ഞത്. ഭക്ഷ്യ ശൃംഖലയെ കുറിച്ചല്ല, തട്ടിപ്പ് ശൃംഖലയെ കുറിച്ചാണ് രാഹുൽ യഥാർഥത്തിൽ പറയേണ്ടത്. ഇതിൽ റോബർട്ട് വദ്രയാകും പ്രധാന കഥാപാത്രം. കോൺഗ്രസ് പ്രസിഡൻറ് കർഷക മരണത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ദ്സൗറിൽ കഴിഞ്ഞ ദിവസം നടന്ന കർഷക റാലിയിൽ സംസാരിക്കവെ, കോൺഗ്രസ് മധ്യപ്രദേശിൽ അധികാരത്തിൽ വന്നാൽ
10 ദിവസത്തിനുള്ളിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് രാഹുൽ പറഞ്ഞിരുന്നു.
‘ത്രീ ഇഡിയറ്റ്സ്’ എന്ന ചിത്രത്തിൽ ഒമി വൈദ്യ അവതരിപ്പിച്ച ചതുർ രാമലിംഗം എന്ന കഥാപാത്രത്തിന് ഹിന്ദി വ്യക്തമായി അറിയില്ല. എന്നാൽ അയാളുടെ ഹിന്ദി പ്രസംഗത്തിൽ ആമിർഖാൻ അവതരിപ്പിച്ച റാഞ്ചോ എന്ന കഥാപാത്രം ചില തിരുത്തലുകൾ വരുത്തുന്നു. ഇതറിയാതെ രാമലിംഗം ആ പ്രസംഗം വായിക്കുന്നതും അത് പൊട്ടിച്ചിരിക്കു വക നൽകുന്നതുമാണ് ചിത്രത്തിലെ രംഗം.