ബിഹാറിൽ വാഹനങ്ങളിലെ ജാതിപ്പേരുകളും, ജാതിസൂചകമായ സ്റ്റിക്കറുകളും നീക്കം ചെയ്യാൻ കർശന നിർദേശവുമായി മോട്ടോർവാഹന വകുപ്പ്
text_fieldsപട്ന: വാഹനങ്ങളിൽ പതിപ്പിച്ച ജാതിപ്പേരുകളും, ജാതിസൂചകമായ സ്റ്റിക്കറുകൾ എന്നിവ ഒരു മാസത്തിനുള്ളിൽ നീക്കം ചെയ്യാൻ ബിഹാറിലെ വാഹന ഉടമകൾക്ക് ഗതാഗത വകുപ്പിൻ്റെ കർശന ഉത്തരവ്. സ്വമേധയാ സ്റ്റിക്കറുകൾ നീക്കം ചെയ്യുന്നതിനായി ജൂൺ ആദ്യവാരം വരെ സമയം അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ മാറ്റം വരുത്താത്തവർക്ക് 1988-ലെ മോട്ടോർവാഹന നിയമപ്രകാരം 2,000 രൂപ വരെ പിഴ ഒടുക്കേണ്ടി വരും. കാലാവധി കഴിയുന്നതോടെ ട്രാഫിക് പൊലീസ് സംസ്ഥാന വ്യാപകമായി കർശനമായ വാഹന പരിശോധന ആരംഭിക്കും. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 177 പ്രകാരം 500 രൂപയും, സെക്ഷൻ 179 പ്രകാരം 2,000 രൂപ വരെയുമാണ് നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുക.
ഇന്ത്യയിലുടനീളം വാഹനങ്ങളിൽ ജാതിപ്പേരുകൾ പ്രദർശിപ്പിക്കുന്നത് ഒരു പതിവാണ്. പൊതുനിരത്തുകളിൽ ഇത്തരം പ്രവണതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബിഹാർ സർക്കാരിന്റെ ഈ നീക്കം. എല്ലാ ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർമാർക്കും നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.
ജാതി സ്റ്റിക്കറുകൾക്കെതിരെയുള്ള നടപടികൾക്ക് പുറമെ, സംസ്ഥാനത്തെ ട്രാഫിക് സംവിധാനം ആധുനികവൽക്കരിക്കാനും ബിഹാർ സർക്കാർ ഒരുങ്ങുകയാണ്. ഇതിനായി ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കാൻ സംസ്ഥാന കാബിനറ്റ് അംഗീകാരം നൽകി. പട്ന, ഗയ, ഭാഗൽപൂർ, മുസാഫർപൂർ, ദർഭംഗ തുടങ്ങിയ പ്രധാന നഗരങ്ങളിലെ 500 മുതൽ 700 വരെ വരുന്ന പ്രധാന ജംങ്ഷനുകളിൽ ഐ.ഐ ക്യാമറകൾ സ്ഥാപിക്കും.നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ ഓട്ടോമേറ്റഡ് ഇ-ചെല്ലാനുകൾ വഴി പിഴ ഈടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

