ഉമ്മറക്കോലായിലെ വഴിക്കണ്ണടഞ്ഞു; ജയിലിലിരുന്ന് ഉമ്മയെ യാത്രയാക്കി സിദ്ദീഖ് കാപ്പൻ
text_fieldsമലപ്പുറം: ഇൗയിടെയായി മിക്ക ദിവസങ്ങളിലും രാവിലെ മഥുര ജയിലിൽനിന്ന് സിദ്ദീഖ് കാപ്പൻ വേങ്ങര പൂച്ചോലമാട്ടെ വീട്ടിലേക്ക് വിളിക്കാറുണ്ട്. ഈ ലോകത്ത് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് അദ്ദേഹം പറയുന്ന ഉമ്മ ഖദീജക്കുട്ടിയുടെ അസുഖവിവരങ്ങളെക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം വരെ ആദ്യം അന്വേഷിച്ചിരുന്നതെങ്കിൽ ഇന്നലെ ഒരുപാട് കാര്യങ്ങൾ അറിയാനുണ്ടായിരുന്നു.
എപ്പോഴാണ് ഉമ്മയെ ഖബറടക്കിയത്, മയ്യിത്ത് നമസ്കരിക്കാൻ കുറേപ്പേരുണ്ടായിരുന്നോ, മൃതദേഹം വീട്ടിൽ നിന്നിറക്കുമ്പോൾ മഴയുണ്ടായിരുന്നോ... അങ്ങനെയങ്ങനെ ഒരുപാട് ചോദ്യങ്ങൾ. ഭാര്യ റൈഹാനത്തിന് പലപ്പോഴും ശബ്ദമിടറി. അവസാന യാത്രയിൽ മയ്യിത്ത് കട്ടിലേന്താൻ പുന്നാരമോനുണ്ടാവണമെന്ന് ആഗ്രഹിച്ച ആ മാതാവ് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ മണ്ണോട് ചേർന്നു. ഒരുനാൾ ജയിൽ മോചിതനായി എത്തുമ്പോൾ വീടിെൻറ ഉമ്മറത്ത് ഉമ്മയുണ്ടാവില്ലെന്ന യാഥാർഥ്യം സിദ്ദീഖ് ഉൾക്കൊണ്ട് തുടങ്ങിയിട്ടുണ്ട്.
മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ജാമ്യത്തിന് അപേക്ഷിക്കാമെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും വേണ്ടെന്നായിരുന്നു മറുപടി. എത്രയും വേഗം ഖബറടക്കം നടത്തുന്നതാണ് ഉമ്മയുടെ മയ്യിത്തിനോട് ചെയ്യുന്ന നീതിയെന്നായിരുന്നു സിദ്ദീഖിെൻറ അഭിപ്രായം. ഒന്നോ രണ്ടോ ദിവസത്തേക്ക് വീട്ടിൽ വന്നാൽ തിരിച്ചുപോവാൻ മനസ്സ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിലഴികൾക്കുള്ളിലിരുന്ന് പ്രാർഥനയോടെ സിദ്ദീഖ് ഉമ്മയെ യാത്രയാക്കി.
ഫോണിൽ കുടുംബാംഗങ്ങളുമായി നാല് മിനിറ്റ് മാത്രം സംസാരിക്കാനാണ് അനുമതി. വെള്ളിയാഴ്ച രാവിലെയും വിളിച്ചിരുന്നു. ഉമ്മ ഗുരുതരാവസ്ഥയിൽത്തന്നെയാണെന്ന് വീട്ടുകാർ പറഞ്ഞു. തനിക്കും സുഖമില്ലെന്നും രണ്ട് മിനിറ്റ് ബാക്കിവെച്ച് പിന്നീട് വിളിക്കാമെന്നും അറിയിച്ച് സിദ്ദീഖ് ഫോൺ കട്ട് ചെയ്തു.
വൈകീട്ട് അഞ്ചിന് ശേഷം വീണ്ടും കാൾ വന്നു. ഉമ്മയുടെ അന്ത്യനിമിഷങ്ങളായിരുന്നു അപ്പോൾ. ബന്ധുക്കൾ കൂടുതൽ കാര്യങ്ങൾ പറഞ്ഞില്ല. ഇതോടെ റൈഹാനത്തിന് ഫോൺ കൈമാറാൻ സിദ്ദീഖ് ആവശ്യപ്പെട്ടു. 'ഉമ്മ പോയല്ലേ...' എന്ന് ചോദിച്ചു സംസാരം അവസാനിപ്പിച്ചു. പിന്നീട് അഭിഭാഷകൻ വഴിയാണ് കാര്യങ്ങൾ ധരിപ്പിച്ചത്. മുമ്പ് നൽകിയ ജാമ്യാപേക്ഷ ജൂൺ 22ന് മഥുര കോടതി പരിഗണിക്കുന്നുണ്ട്. ഇതിൽ പ്രതീക്ഷയർപ്പിക്കുകയാണ് കുടുംബം. ഹാഥറസ് ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാനുള്ള യാത്രയിലാണ് മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പനെ കഴിഞ്ഞ വർഷം ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.