വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ സൈന്യം
text_fieldsഗുവാഹതി: പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തിൽ ഇളകിമറിയുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിച്ചു. ത്രിപുരയിലേക്ക് രണ്ടുസംഘമായി സൈനികരെ വിന്യസിച്ചു. പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തിൽ 5,000ത്തോളം അർധസൈനികരെയും വിവിധ ഇടങ്ങളിലേക്ക് എത്തിച്ചു. കശ്മീരിൽനിന്ന് 20 കമ്പനി അർധസൈനികരെ (2,000 പേർ) പിൻവലിച്ചിട്ടുണ്ട്. മറ്റ് ഇടങ്ങളിൽനിന്നും 30 കമ്പനി സൈനികരെയും പിൻവലിച്ച് വടക്കു കിഴക്കൻ മേഖലയിലെത്തിച്ചു. സി.ആർ.പി.എഫ്, ബി.എസ്.എഫ്, സശസ്ത്ര സീമ ബൽ എന്നീ വിഭാഗങ്ങളെയാണ് ഇവിടെ എത്തിച്ചത്.
അസമിൽ പതിനായിരങ്ങൾ തെരുവിലാണ്. ഗുവാഹതിയിൽ സെക്രട്ടേറിയറ്റിന് മുന്നിൽ വിദ്യാർഥികളുടെ വലിയ സംഘം പൊലീസുമായി ഏറ്റുമുട്ടി. മറ്റൊരു സംഘം ബാരിക്കേഡ് തകർത്തു. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ലാത്തിച്ചാർജും നടത്തി. വിദ്യാർഥികൾ കണ്ണീർവാതക ഷെല്ലുകൾ തിരിച്ചെറിയുന്നത് കാണാമായിരുന്നു. ദിബ്രുഗഢ് ജില്ലയിൽ പൊലീസ് പ്രക്ഷോഭകർക്ക് നേരെ റബർ ബുള്ളറ്റ് പ്രയോഗിച്ചു. പലർക്കും പരിക്കേറ്റതായാണ് വിവരം. ഇവിടെ കല്ലേറിൽ മാധ്യമ പ്രവർത്തകന് പരിക്കുപറ്റി. അസമിൽ പല ട്രെയിനുകളും റദ്ദാക്കുകയോ വഴിതിരിച്ച് വിടുകയോ ചെയ്തു.
ഇൻറർനെറ്റ് നിരോധം
പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ, അസമിലെ 10 ജില്ലകളിൽ ഇൻറർനെറ്റ് സേവനം റദ്ദാക്കി. ബുധനാഴ്ച വൈകീട്ട് ഏഴുമുതൽ 24 മണിക്കൂർ നേരത്തേക്കാണ് നിരോധനം. ഗുവാഹതിയിൽ ബുധനാഴ്ച വൈകീട്ട് 6.15 മുതൽ വ്യാഴാഴ്ച കാലത്ത് ഏഴുവരെ നിശാനിയമം ഏർപ്പെടുത്തി. ത്രിപുരയിൽ ചൊവ്വാഴ്ച മുതൽ രണ്ടു ദിവസത്തേക്ക് നെറ്റ് ലഭ്യമല്ല. ഊഹാപോഹങ്ങൾ തടയാനാണ് നടപടിയെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
അതേസമയം, പ്രക്ഷോഭം ആളിപ്പടരുന്നതിനാൽ അസം മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ ഗുവാഹതി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി. തെസ്പുരിൽ നിന്നും ഹെലികോപ്ടറിൽ ഇവിടെയെത്തിയ അദ്ദേഹത്തിന് കുറച്ചുസമയം പുറത്തിറങ്ങാനായില്ല. കുറച്ചു സമയത്തിനുശേഷം മുഖ്യമന്ത്രിയെ വൻ സുരക്ഷയിൽ നഗരത്തിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.