ന്യൂഡൽഹി: രാജ്യത്ത് കോവിഡിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം ഇതാദ്യമായി പാർലമെൻറ് ചേരുന്നു. സെപ്തംബർ 14 മുതൽ ഒക്ടോബർ ഒന്ന് വരെ സമ്മേളനം നടക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. അവധി ദിനങ്ങളായ ശനിയും ഞായറും ഇക്കുറി സമ്മേളനമുണ്ടാകും.
ഓരോ ദിവസവും നാല് മണിക്കൂറായിരിക്കും പാർലമെൻറ് ചേരുക. 18 ദിവസമായിരിക്കും സമ്മേളനകാലയളവിൽ ആകെ സഭ ചേരുക. കോവിഡ് കാലത്ത് അവധി ദിനങ്ങളിൽ എം.പിമാർ സ്വന്തം മണ്ഡലങ്ങളിലേക്ക് മടങ്ങി പോകുന്നത് ഒഴിവാക്കാനാണ് അന്നും സഭ ചേരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
കോവിഡിെൻറ ഭീഷണി ചെറുക്കാൻ എയർ കണ്ടീഷൻ സംവിധാനത്തിൽ അൾട്രാവയലറ്റ് ഇറാഡിഷൻ സംവിധാനം സ്ഥാപിക്കും. ഗാലറികളിലും ചേംബറുകളിലുമായിരിക്കും എം.പിമാർക്ക് ഇരിപ്പിടമൊരുക്കുക. 85 ഇഞ്ചിെൻറ നാല് ഡിസ്പ്ലേ സ്ക്രീനുകൾ ചേംബറുകളിലും ആറ് 40 ഇഞ്ച് സ്ക്രീനുകൾ ഗാലറികളിലും ഒരുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാവ് എന്നിവർക്ക് രാജ്യസഭ ചേംബറിൽ ഇരിപ്പിടമൊരുക്കും. മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിങ്, ഡോ. എച്ച്.ഡി ദേവ ഗൗഡ എന്നിവരും ചേംബറിലാണിരിക്കുക.