
അഴിമതി ആരോപണം; അനിൽ ദേശ്മുഖിന്റെ വസതിയിലും ഓഫിസിലും ഇ.ഡി പരിശോധന
text_fieldsമുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റെ നാഗ്പുരിലെ വസതിയിലും ഓഫിസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് പരിശോധന.
രാവിലെ ഏഴരയോടെ ദേശ്മുഖിന്റെ വസതിയിലും ഓഫിസിലുമെത്തി പരിശോധന ആരംഭിക്കുകയായിരുന്നു. ഇ.ഡിക്കൊപ്പം സി.ആർ.പി.എഫും ദേശ്മുഖിന്റെ വീട്ടിലെത്തിയിട്ടുണ്ട്.
ജൂലൈ 16ന് ദേശ്മുഖിന്റെ 4.20 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരുന്നു. ദേശമുഖിന്‍റെയും കുടുംബത്തിന്‍റെയും ഉടമസ്ഥതയിലുള്ളതാണ് സ്വത്തുക്കൾ. ഇതിൽ 1.54 കോടിയുടെ ഫ്ലാറ്റും 2.67 കോടിയുടെ സ്ഥലവും ഉൾപ്പെടും.
സി.ബി.ഐയും പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡിയുടെ അന്വേഷണം. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് നേരത്തേ സി.ബി.ഐയും ഇ.ഡിയും ദേശ്മുഖിന്റെ വീട്ടിലും ഓഫിസിലും പരിേശാധന നടത്തിയിരുന്നു.
ബാറുകളിൽനിന്നും റസ്റ്ററന്‍റുകളിൽനിന്നും പ്രതിമാസം നൂറ് കോടി പിരിക്കണമെന്ന് അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടുവെന്ന മുംബൈയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ പരംഭീർ സിങ്ങിന്‍റെ ആരോപണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു അന്വേഷണം. ആരോപണം അനിൽ ദേശ്മുഖ് തള്ളിയെങ്കിലും പിന്നീട് ആഭ്യന്തരമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.