ഇന്ത്യയെ ലക്ഷ്യംവെച്ചാൽ സർവനാശം; പാകിസ്താന്റെ ആണവഭീഷണിക്ക് വഴങ്ങില്ല -മോദി
text_fieldsന്യൂഡൽഹി: തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ ലക്ഷ്മണരേഖയെന്താണെന്ന് ഇപ്പോൾ വ്യക്തമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനിയും ഭീകരാക്രമണമുണ്ടായാൽ അതിന് ശക്തമായ മറുപടി നൽകും. മൂന്ന് കാര്യങ്ങളിൽ ഇന്ത്യ ഉറച്ച തീരുമാനമെടുത്തു. ഭീകരാക്രമണമുണ്ടായാൽ ഞങ്ങളുടേതായ വഴിയിൽ ഞങ്ങളുടേതായ സമയത്ത് മറുപടി നൽകും. ആണവായുധ ഭീഷണി വെച്ചുപൊറുപ്പിക്കില്ല. തീവ്രവാദികളേയും അവർക്ക് പിന്തുണ നൽകുന്ന സർക്കാറിനേയും വേവ്വേറ കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സൈന്യവും എയർഫോഴ്സും നേവിയും ചേർന്ന് പാകിസ്താനെ പരാജയപ്പെടുത്തി. ഭീകരർക്ക് സമാധാനമായി ഇരിക്കാനുള്ള ഒരു സ്ഥലം പോലും പാകിസ്താനിൽ ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. നമ്മുടെ പ്രതിരോധ സംവിധാനത്തിന് പിന്നിൽ പാകിസ്താന്റെ ഡ്രോണുകളും എയർക്രാഫ്റ്റുകളും മിസൈലുകളും പരാജയപ്പെട്ടു. മികച്ച പ്രവർത്തനം നടത്തിയ ഇന്ത്യൻ എയർഫോഴ്സിനെ അഭിനന്ദിക്കുകയാണെന്നും മോദി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ ഒരു സാധാരണ സൈനിക നടപടിയല്ല. ഇന്ത്യയുടെയും നയത്തിന്റേയും ഉദ്ദേശത്തിന്റേയും സംഗമമാണിത്. നമ്മുടെ സഹോദരിമാരുടേയും പെൺമക്കളുടേയും സിന്ദൂരം നീക്കം ചെയ്തപ്പോൾ ഭീകരരുടെ വീട്ടിൽ കയറി അവരെ തകർത്തുവെന്നും മോദി പറഞ്ഞു. വ്യോമസേനയും നാവികസേനയും കരസേനയും ബി.എസ്.എഫും പാകിസ്താനെ പ്രതിരോധിക്കുന്നതിന് വലിയ പങ്കുവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താൻ തകർത്തുവെന്ന് അവകാശപ്പെട്ട ആദംപുർ വ്യോമതാവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയതിന് ശേഷം സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് മോദിയുടെ പരാമർശം. ജലന്ധറിനടുത്തുള്ള ആദംപുർ വ്യോമതാവളത്തിൽ എത്തിയാണ് അദ്ദേഹം വ്യോമസൈനികരെ കണ്ടത്. സൈനികരുമായി പ്രധാനമന്ത്രി സംസാരിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തു. വ്യോമസേന മേധാവിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഓപറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സൈനികര്‍ക്ക് നന്ദി അറിയിച്ചിരുന്നു. വ്യോമസേനാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ താവളത്തിലെ സുരക്ഷാ സ്ഥിതിഗതികളെക്കുറിച്ച് വിശദീകരിക്കുകയും അദ്ദേഹം ജവാന്മാരുമായി സംവദിക്കുകയും ചെയ്തു. ഇന്ത്യ-പാക് സംഘർഷങ്ങൾക്കിടയിൽ പാകിസ്താൻ ആക്രമണങ്ങളിൽ കുറഞ്ഞ നാശനഷ്ടങ്ങൾ നേരിട്ട ഇന്ത്യൻ വ്യോമസേനയുടെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ് ആദംപൂർ വ്യോമതാവളം.
ഉന്നത സൈനികോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധമന്ത്രി
ന്യൂഡൽഹി: പാക് അതിർത്തിയിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ രാജ്യത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പ്രതിരോധ മേധാവി ജനറൽ അനിൽ ചൗഹാൻ, നാവിക സേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്, വ്യോമസേനാ ഉപമേധാവി എയർ മാർഷൽ നർമദേശ്വർ തിവാരി എന്നിവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു.
പടിഞ്ഞാറൻ അതിർത്തിയിലെ സുരക്ഷാ സ്ഥിതിയും അനുബന്ധ പ്രശ്നങ്ങളും യോഗം അവലോകനം ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പാകിസ്താനുമായി വെടിനിർത്തൽ ധാരണയിലെത്തിയെങ്കിലും തുടർന്നും, രാജ്യത്ത് ജാഗ്രത ഉറപ്പാക്കാനുള്ള നടപടികൾ യോഗത്തിൽ ചർച്ചയായതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

