കോവിഡ് വാക്സിൻ പരീക്ഷണം അന്തിമ ഘട്ടത്തിലെന്ന് മോദി
text_fieldsന്യൂഡൽഹി: കോവിഡ് വാക്സിൻ നിർമാണത്തിന്‍റെ മുന്നണിപ്പോരാളിയാണ് ഇന്ത്യയെന്നും ചില വാക്സിനുകൾ പരീക്ഷണത്തിന്‍റെ അവസാനഘട്ടങ്ങളിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഗ്രാൻഡ് ചലഞ്ചസ് ആനുവൽ മീറ്റിങ് 2020' ന്‍റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. വാക്സിന്‍റെ നിർമാണത്തിലും വിതരണത്തിലും ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസത്തെ സമ്മേളനത്തിൽ 40 രാജ്യങ്ങളിൽ നിന്നായി 1600 ഓളം വിദഗ്ധരാണ് പങ്കെടുക്കുന്നത്. ബിൽ ആൻഡി മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ, കേന്ദ്ര സർകാരിന്റെ ബയോടെക്‌നോളജി വകുപ്പ്, ശാസ്ത്ര സാങ്കേതിക മന്ത്രാലയം, ഐ.സി.എം.ആർ, നീതി ആയോഗ്, ഗ്രാൻഡ ചലഞ്ചസ് കാനഡ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് എന്നിവ സംയുക്തമായാണ് ആതിഥ്യം വഹിക്കുന്നത്.
കോവിഡ് പ്രതിരോധത്തിൽ രാജ്യത്തെ ശാസ്ത്രസമൂഹത്തെയും സ്ഥാപനങ്ങളെയുംപ്രധാനമന്ത്രി നരേന്ദ്ര അഭിനന്ദിച്ചു. ഇവരിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ രാജ്യത്തിന് കഴിഞ്ഞുവെന്നും മോദി പറഞ്ഞു. ലോകത്തെ 60 ശതമാനം വാക്സിനുകളും നിർമിക്കുന്നത് ഇന്ത്യയിലാണെന്നും മോദി പറഞ്ഞു. ഏറ്റവും കുറഞ്ഞ ചെലവിൽ വാക്സിൻ നിർമിക്കാൻ കഴിയുന്നു എന്നതും ഇന്ത്യയുടെ വലിയ നേട്ടമാണ്.
രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണ്. 88 ശതമാനമെന്ന ഉയർന്ന രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. സർക്കാർ സ്വീകരിച്ച വിവിധ നടപടികളാണ് രാജ്യത്തെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തിയതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.