കേരളത്തിലെ സഭാ തർക്കത്തിൽ മധ്യസ്ഥത്തിന് സന്നദ്ധനെന്ന് മോദി; യാക്കോബായ സഭ നേതൃത്വവുമായി ചർച്ച നടത്തി
text_fieldsബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ട്വന്റി20 പാർട്ടി കോഓർഡിനേറ്റർ സാബു എം. ജേക്കബ് എന്നിവർക്കൊപ്പം യാക്കോബായ സഭയുടെ ഇന്ത്യയിലെ തലവൻമാർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ, ഡൽഹി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ യൗസോബിയോസ് എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ
ന്യൂഡൽഹി: ഇരു കൂട്ടരും സമ്മതിച്ചാൽ യാക്കോബായ - ഓർത്തഡോക്സ് സഭ തർക്കം പരിഹരിക്കുന്നതിന് മധ്യസ്ഥ ശ്രമം നടത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യാക്കോബായ സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഉൾപ്പെടെ സഭാ നേതൃത്വവുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി സഭാ തർക്കത്തിൽ മധ്യസ്ഥതക്കുള്ള സന്നദ്ധത അറിയിച്ചത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ട്വന്റി20 പാർട്ടി കോഓർഡിനേറ്റർ സാബു എം. ജേക്കബ് തുടങ്ങിയവർക്ക് ഒപ്പമാണ് യാക്കോബായ സഭയുടെ ഇന്ത്യയിലെ തലവൻമാർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ, ഡൽഹി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ യൗസോബിയോസ് എന്നിവർ മോദിയെ കണ്ടത്. ബി.ജെ.പി നേതാവ് മുൻകൈയെടുത്ത് നടത്തിയ കൂടിക്കാഴ്ചക്ക് പ്രധാനമന്ത്രിയും താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്ന് പാത്രിയർക്കീസ് ബാവ തന്റെ ആസ്ട്രേലിയൻ സന്ദർശനം വെട്ടിച്ചുരുക്കിയാണ് ഡൽഹിയിലെത്തിയത്.
സഭാ ഐക്യത്തിനായുള്ള എല്ലാ നീക്കങ്ങളെയും യാക്കോബായ സഭ എന്നും സ്വാഗതം ചെയ്തിട്ടുണ്ടെന്ന് പാത്രിയർക്കീസ് ബാവ വ്യക്തമാക്കി. ക്രിസ്ത്യൻ സമുദായവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ചർച്ചയിൽ വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

