മോദി-പുടിൻ കൂടിക്കാഴ്ച: റഷ്യയിൽനിന്ന് 105 യാത്രാ വിമാനം വാങ്ങും; 20 എണ്ണം എയർ കേരളക്ക്
text_fieldsന്യൂഡൽഹി: റഷ്യയിൽനിന്ന് ആഭ്യന്തര സർവിസുകൾക്കുള്ള ചെറു യാത്രാവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ ധാരണയിൽ. ഡൽഹിയിൽ നടന്ന ‘ഇന്നോപ്രോം’ പ്രദർശനത്തോടനുബന്ധിച്ചാണ് 68 പേർക്കുവരെ സഞ്ചരിക്കാനാകുന്ന ചെറുവിമാനങ്ങൾ വാങ്ങാൻ കരാറിലെത്തിയത്. ഇതിൽ 20 വിമാനങ്ങൾ വ്യോമയാന കമ്പനിയായ എയർ കേരള വാങ്ങും. റഷ്യൻ സ്റ്റേറ്റ് കോർപറേഷനായ റോസ്റ്റെക്കിന്റെ ഭാഗമായ യുനൈറ്റഡ് എയർക്രാഫ്റ്റ് കോർപറേഷനാണ് ഈ വിമാനങ്ങൾ നൽകുന്നത്.
നിര്‍ദിഷ്ട കരാറുകള്‍ പ്രകാരം പിനാക്കിള്‍ എയര്‍ കമ്പനി 50 വിമാനങ്ങളും സ്ലീക്ക് ഏവിയേഷനുമായും 35 വിമാനങ്ങളും വാങ്ങും. ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 11 വരെ നടന്ന ഇന്നോപ്രോം ഇന്ത്യയില്‍ 120ലധികം റഷ്യന്‍, ഇന്ത്യന്‍ കമ്പനികള്‍ പങ്കെടുത്തിരുന്നു. ചെറു വിമാനത്താവളങ്ങളിൽനിന്ന് സർവിസ് നടത്താൻ സാധിക്കുന്ന രീതിയിലാണ് ഇല്യുഷിൻ ഏവിയേഷൻ കോംപ്ലക്സ് രൂപകൽപന ചെയ്ത ഈ റഷ്യൻ ടർബോപ്രോപ്പ് വിമാനം നിർമിച്ചിരിക്കുന്നത്.
രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, ഊർജ, നൈപുണ്യ വികസന മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. ഇന്ത്യ-റഷ്യ 24ാമത് വാർഷിക ഉച്ചകോടിക്ക് റഷ്യ സന്ദർശിക്കാനുള്ള പ്രസിഡന്റ് പുടിന്റെ ക്ഷണം മോദി സ്വീകരിച്ചു.
സമുദ്ര വ്യാപാരത്തെയും ഇന്ത്യൻ നാവികരുടെ സുരക്ഷയെയും ബാധിച്ച പശ്ചിമേഷ്യൻ യുദ്ധവും റഷ്യ -യുക്രെയ്ൻ സംഘർഷവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള മുന്നോട്ടുള്ള വഴി സംഭാഷണവും നയതന്ത്രവുമാണെന്നും സമാധാന ശ്രമങ്ങളിൽ സഹായിക്കാൻ ഇന്ത്യ തയാറാണെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിൽ ഏർപ്പെടാൻ ഇരു നേതാക്കളും സമ്മതിച്ചു.
ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യയിൽ ആദ്യമായി നടന്ന റഷ്യയുടെ അന്താരാഷ്ട്ര വ്യവസായിക പ്രദർശനത്തെ സ്വാഗതം ചെയ്ത ഇരുവരും വ്യാപാര, വ്യവസായിക ബന്ധം കൂടുതൽ വിപുലീകരിക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഈ വർഷം ഇത് രണ്ടാം തവണയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. 2026 ആഗസ്റ്റ് 31ന് എസ്.സി.ഒ ഉച്ചകോടിക്കിടെ ഇരു നേതാക്കളും ബിഷ്കെക്കിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

