അപകടരേഖ കടന്ന് മോദി-നിതീഷ് ബന്ധം
text_fieldsന്യൂഡൽഹി: ബി.ജെ.പിയും പ്രധാന സഖ്യകക്ഷി ജനതാദൾ-യുവുമായുള്ള ബന്ധം പൊട്ടിത്തെറിയുടെ വക്കിൽ. നാലു വർഷമായി തുടരുന്ന ബന്ധം അവസാനിപ്പിക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്, ആർ.ജെ.ഡി എന്നിവയുടെ പിന്തുണ അനൗപചാരികമായി തേടിയിട്ടുണ്ട്. ബി.ജെ.പി ബന്ധം അവസാനിപ്പിക്കുമെങ്കിൽ ജനതാദൾ-യുവിനെ സ്വാഗതം ചെയ്യുന്നുവെന്ന് ആർ.ജെ.ഡി, കോൺഗ്രസ്, ഇടതു പാർട്ടികൾ എന്നിവ വ്യക്തമാക്കി. സവിശേഷ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ നിതീഷ് കുമാർ ജെ.ഡി.യുവിന്റെ എം.പി-എം.എൽ.എമാരുടെ യോഗം ചൊവ്വാഴ്ച വിളിച്ചിട്ടുണ്ട്.
അധികാരത്തിനു വേണ്ടി തരംപോലെ മുന്നണി മാറുന്ന നിതീഷ് വിശ്വസ്തനല്ലെന്ന സംശയം ബാക്കിനിൽക്കെ തന്നെയാണ്, പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിന് പിന്തുണ വാഗ്ദാനം ചെയ്തത്. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ശ്രമത്തിൽ ജെ.ഡി.യു കൂടി വരുന്നത് പ്രധാനമാണെന്ന് പ്രതിപക്ഷ പാർട്ടികൾ വിലയിരുത്തുന്നു. ബി.ജെ.പി ബന്ധം വിട്ടാൽ ജെ.ഡി.യുവിനെ ആർ.ജെ.ഡിയും കോൺഗ്രസും പിന്തുണക്കുമെങ്കിൽ നിതീഷ് മന്ത്രിസഭക്ക് അപകടമുണ്ടാവില്ല.
ജെ.ഡി.യു വീണ്ടും രാജ്യസഭ സീറ്റ് നൽകാതിരുന്ന മുൻകേന്ദ്രമന്ത്രി ആർ.പി.സി സിങ് പാർട്ടി വിട്ടതോടെയാണ് ബി.ജെ.പി-ജെ.ഡി.യു ബന്ധം കൂടുതൽ മോശമായത്. പാർട്ടി പിളർത്തി തന്നെ ഒതുക്കാനും ബി.ജെ.പിയെ വളർത്താനുമാണ് കേന്ദ്രത്തിലെ ആ പാർട്ടിയുടെ നേതാക്കൾ ശ്രമിക്കുന്നതെന്ന ആക്ഷേപം നിതീഷിനും ജെ.ഡി.യുവിനുമുണ്ട്. ബന്ധം മോശമായി നിൽക്കെയാണ്, കഴിഞ്ഞ ദിവസം നടന്ന നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽ നിന്ന് ബിഹാർ മുഖ്യമന്ത്രി വിട്ടുനിന്നത്.
നാലു വർഷം മുമ്പാണ് ബി.ജെ.പിയും ജെ.ഡി.യുവുമായി സഖ്യത്തിലായത്. സഖ്യം തുടരുന്ന കാര്യത്തിൽ ചൊവ്വാഴ്ചത്തെ ജെ.ഡി.യു യോഗം നിർണായകമാണ്. ആ യോഗം കഴിയുന്നതു വരെ ബി.ജെ.പി- ജെ.ഡി.യു ബന്ധത്തെക്കുറിച്ച് പരസ്യമായി ഒന്നും പറയരുതെന്ന് പാർട്ടി നേതാക്കൾക്ക് ബി.ജെ.പി നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.