ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതിൽ കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. സെപ്റ്റംബർ അവസാനത്തോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
'സെപ്റ്റംബർ അവസാനത്തോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷമെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ എനിക്ക് തെറ്റി. ഇൗ എണ്ണത്തിലേക്ക് സെപ്റ്റംബർ 20ഒാടെ എത്തും. സെപ്റ്റംബർ അവസാനത്തോടെ കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷത്തിലെത്തും' അദ്ദേഹം ട്വീറ്റ് ചെയ്തു.
കൊറോണ വൈറസിനെ 21 ദിവസത്തിനുള്ളിൽ പരാജയപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മറ്റു രാജ്യങ്ങൾ ജയിച്ചുകയറുേമ്പാൾ ഇന്ത്യ പരാജയപ്പെടുന്നു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും മറ്റൊരു ട്വീറ്റിൽ ചിദംബരം ആവശ്യപ്പെട്ടു.
കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ തന്ത്രങ്ങൾ രാജ്യത്ത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നു. 24 മണിക്കൂറിനിടെ 86,432 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു.
രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥ തകരുന്നതിനെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 2020-21ലെ ആദ്യപാദത്തിൽ സമ്പദ് വ്യവസ്ഥ താഴോട്ട് വളരുന്നതിൽ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് ഒരക്ഷരംപോലും മറുപടി പറയാനില്ല. എങ്കിലും വളരെ പഴയ തന്ത്രമായ ഇംഗ്ലീഷ് അക്ഷരമാലയിലെ 'വി' ആകൃതിയിൽ സമ്പദ് വ്യവസ്ഥ ഉയരുമെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. കഴിഞ്ഞ 15 മാസമായി സമ്പദ്വ്യവസ്ഥയിൽ 'വി' ആകൃതിയിലുള്ള വീണ്ടെടുക്കലുണ്ടാകുമെന്ന ധനകാര്യ മന്ത്രാലയത്തിെൻറ വാഗ്ദാനം ജനങ്ങൾ മറന്നിട്ടില്ലെന്നും അദ്ദേഹം ഒാർമിപ്പിച്ചു.