പുടിന് മോദിയുടെ സമ്മാനം; തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ കൈമാറി
text_fieldsന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് മോദി പുടിന് തിരുവള്ളുവരുടെ വിശ്വപ്രശസ്ത കൃതി സമ്മാനിച്ചത്. ഇന്ത്യ-റഷ്യ ബന്ധത്തിന്റെ ഊഷ്മളത അടയാളപ്പെടുത്തുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിനും പ്രാധാന്യം നൽകുകയാണ് ഈ സമ്മാനം.
തമിഴ് സാഹിത്യത്തിലെ പ്രധാന കൃതികളിലൊന്നായി കണക്കാക്കപ്പെടുന്ന തിരുക്കുറളിൽ 1,330 ഈരടികളാണുള്ളത്. ധാർമികത, സദാചാരം, സാമൂഹിക പെരുമാറ്റം, ഭരണനിർവഹണം, പ്രണയം തുടങ്ങിയ വിഷയങ്ങളാണ് കൃതിയിൽ പ്രതിപാദിക്കുന്നത്. നിരവധി ഭാഷകളിലേക്ക് തിരുക്കുറൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സാർവത്രികമായ ധാർമിക മൂല്യങ്ങൾ മുന്നോട്ടുവെക്കുന്ന കൃതി എന്ന നിലയിൽ ഇത് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്.
അതേ സമയം പ്രതിരോധം, ഊർജം, വ്യാപാരം, ബഹിരാകാശം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യയും റഷ്യയും ദീർഘകാലമായി അടുത്ത സഹകരണം തുടരുന്ന പശ്ചാത്തലത്തിലാണ് ഉച്ചകോടിക്ക് മുന്നോടിയായുള്ള കൂടിക്കാഴ്ച നടന്നത്. പ്രാദേശിക, ആഗോള തലങ്ങളിലെ പ്രധാന വിഷയങ്ങളിൽ ഇരു നേതാക്കൾക്കും പരസ്പരം ആശയങ്ങൾ കൈമാറാനും കൂടിക്കാഴ്ച അവസരമൊരുക്കുന്നു.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വെള്ളിയാഴ്ചയാണ് ന്യൂഡൽഹിയിലെത്തിയത്. സെപ്റ്റംബർ 12, 13 തീയതികളിൽ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടിക്ക് വേദിയൊരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കുപുറമെ ബ്രിക്സ് നേതാക്കളുടെ ഉച്ചകോടിയിലും പുടിൻ പങ്കെടുക്കും. വിപുലീകരിച്ച ബ്രിക്സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങളുടെ നേതാക്കൾക്കൊപ്പം പങ്കാളി രാജ്യങ്ങളുടെയും ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

