മോദി ഭാര്യയെ ഉപേക്ഷിച്ചയാൾ; രാമക്ഷേത്ര പൂജയിൽ മോദിയെ എങ്ങനെ പങ്കെടുപ്പിക്കാൻ സാധിക്കുമെന്ന് ബി.ജെ.പി നേതാവ്
text_fieldsന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പുരഗോമിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി. തന്റെ ഭാര്യയെ സംരക്ഷിക്കാൻ യുദ്ധം ചെയ്തയാളാണ് ശ്രീരാമനെന്നും എന്നാൽ മോദി സ്വന്തം ഭാര്യയെ ഉപേക്ഷിച്ചയാളാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. രാമക്ഷേത്രത്തിൽ മോദി പ്രാൺ പ്രതിഷ്ഠാ പൂജ നടത്തുന്നത് രാമഭക്തൻമാർക്ക് എങ്ങനെ അനുവദിക്കാനാവുമെന്നും അദ്ദേഹം ചോദിച്ചു.
എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
''അയോധ്യയിലെ രാമക്ഷേത്രത്തിൽ മോദി പ്രാൺ പ്രതിഷ്ഠാ പൂജ നടത്തുന്നത് രാമഭക്തൻമാർക്ക് എങ്ങനെ അനുവദിക്കാനാവും? ശ്രീരാമൻ ജീവിതത്തിന്റെ ഒന്നരപ്പതിറ്റാണ്ട് ചെലവഴിച്ചതും യുദ്ധം ചെയ്തതും തന്റെ ഭാര്യയായ സീതയെ രക്ഷിക്കാനാണ്. എന്നാൽ മോദി ഭാര്യയെ ഉപേക്ഷച്ചതിന്റെ പേരിൽ പ്രശസ്തനായ ആളാണ്. പിന്നെ എങ്ങനെ അദ്ദേഹത്തിന് പൂജ ചെയ്യാനാകും?''-സുബ്രഹ്മണ്യൻ സ്വാമി ചോദിച്ചു.
2024 ജനുവരി 22നായിരിക്കും രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കുക. പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും ഉൾപ്പെടെ നിരവധി പേർക്കാണ് കേന്ദ്ര സർക്കാർ ഇതിനകം ക്ഷണം കൈമാറിയത്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു.
2019ൽ പൊതുതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനിടെ പ്രധാനമന്ത്രി മോദി സമർപ്പിച്ച സത്യവാങ്മൂലത്തിൽ യശോദാബെൻ എന്ന സ്ത്രീയാണ് തന്റെ ഭാര്യയെന്ന് വ്യക്തമാക്കിയിരുന്നു,
2014ൽ ഇന്ത്യാ ടുഡേയിൽ പ്രസിദ്ധീകരിച്ച മോദിയുടെ വിവാഹത്തെ കുറിച്ച് മൂത്ത സഹോദരൻ സോംഭായ് മോദി വ്യക്തമാക്കിയിരുന്നു. കൗമാരക്കാരനായ മോദിയെ മാതാപിതാക്കൾ നിർബന്ധിച്ചാണ് വിവാഹം കഴിപ്പിച്ചതെന്നും ഇതിന് പിന്നാലെ രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന ഉൾവിളിയെ തുടർന്ന് മോദി വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറിയെന്നുമായിരുന്നു സോംഭായിയുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

