28 ദിവസത്തെ മൊബൈൽ റീചാർജ് അവസാനിക്കുന്നു; ഇനി വാലിഡിറ്റി കൃത്യം ഒരു മാസം
text_fieldsന്യൂഡൽഹി: മൊബൈൽ റീചാർജ് പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിൽ 30 ദിവസത്തെ പ്ലാനുകൾ അവതരിപ്പിക്കാൻ കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകി. നിലവിലെ 28 ദിവസത്തെ പ്ലാനുകൾ മൂലമുണ്ടാകുന്ന അസൗകര്യങ്ങളെക്കുറിച്ച് ഉപയോക്താക്കളുടെ വർധിച്ചുവരുന്ന ആശങ്കകൾ കണക്കിലെടുത്താണ് നടപടി.
പാർലമെന്റിൽ താൻ ഉയർത്തിയ ആവശ്യം ഇപ്പോൾ ഫലം കണ്ടിരിക്കുന്നു എന്ന് കൊടിക്കുന്നിൽ സുരേഷ് എംപി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. രാജ്യസഭയിൽ ആം ആദ്മി പാർട്ടി എം.പി രാഘവ് ഛദ്ദയും അടുത്തിടെ ഈ വിഷയം ശക്തമായി ഉന്നയിച്ചിരുന്നു. 28 ദിവസത്തെ റീചാർജ് പ്ലാനുകൾ പൂർണമായും നിർത്തലാക്കണമെന്ന് രാഘവ് ഛദ്ദ ആവശ്യപ്പെട്ടു. ഈ പദ്ധതികൾ ഉപഭോക്താക്കളെ വർഷത്തിൽ കൂടുതൽ തവണ റീചാർജ് ചെയ്യാൻ നിർബന്ധിതരാക്കുന്നു. ഇത് അവരുടെ മൊത്തം ചെലവ് വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇത് അംഗീകരിക്കുകയും 30 ദിവസത്തെ വാലിഡിറ്റി പ്ലാനുകൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ ടെലികോം ദാതാക്കളോട് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ, ഈ പ്ലാനുകളുടെ വില എത്രയാണെന്ന് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യവും മറ്റ് നിബന്ധനകളും വ്യവസ്ഥകളും ടെലികോം ദാതാക്കൾക്ക് തീരുമാനിക്കാനാവും.
കൊടിക്കുന്നിൽ സുരേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
രാജ്യത്തെ ടെലികോം മേഖലയിൽ നടന്നുവന്നിരുന്ന 28 ദിവസത്തെ ബില്ലിംഗ് സൈക്കിൾ തട്ടിപ്പിനെതിരെ പാർലമെന്റിന്റെ വിന്റർ സെഷനിൽ 2025 ഡിസംബർ 17ന് വിഷയം ലോക്സഭയിൽ അൺസ്റ്റാർ ചോദ്യമായി ഉന്നയിക്കുകയും കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിനു വേണ്ടി സഹമന്ത്രി ഡോ.പെമ്മ സാനി ചന്ദ്രശേഖർ നൽകിയ മറുപടിയും ചേർക്കുന്നു.
രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം ആദ്യമായി ലോക്സഭയിൽ ഞാനാണ് ഉന്നയിച്ചത്. തുടർന്ന് ഫോളോ അപ്പ് എന്ന നിലയിൽ പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളന കാലയളവിൽ 2026 മാർച്ച് 11 ന് വീണ്ടും വിഷയം ഉന്നയിച്ചു. ഈ കാലയളവിൽ ആവശ്യമായ അനുകൂല നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട മന്ത്രാലയവും മന്ത്രിയും ഉറപ്പു നൽകിയിരുന്നു. ഈ വിവരം നേരത്തെ തന്നെ പങ്കുവെച്ചിട്ടുള്ളതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

