കൊറോണയെ 'പുകച്ചുപുറത്തുചാടിക്കാൻ' സഞ്ചരിക്കുന്ന ഹോമകുണ്ഡവുമായി ഹരിയാനയിലെ ഗ്രാമം
text_fieldsജിന്ദ് (ഹരിയാന): കോറോണ വൈറസിനെ 'പുകച്ച്' കൊല്ലാനായി മൊബൈൽ ഹോമകുണ്ഡമൊരുക്കിയിരിക്കുകയാണ് ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഒരു ഗ്രാമം.
ഖട്കർ ഗ്രാമത്തിലാണ് മുച്ചക്ര വണ്ടിയിൽ മാറ്റങ്ങൾ വരുത്തി മൊബൈൽ ഹോമകുണ്ഡം ഒരുക്കിയിരിക്കുന്നത്. 50ഓളം ഔഷധ സസ്യങ്ങളടങ്ങുന്ന സാമഗ്രികളാണ് വഴിപാടായി സ്വീകരിക്കുന്നത്. ഗ്രാമത്തിന് ചുറ്റും വണ്ടി സഞ്ചരിക്കും. അത് കടന്നുപോകുമ്പോൾ, കനത്ത പുക പ്രദേശത്തെ വലയം ചെയ്യുന്നു. ഓരോ 10 മീറ്ററിലും വാഹനം നിർത്തും. ആളുകൾ ഒത്തുചേർന്ന് ഹോമകുണ്ഡത്തിലേക്ക് സാമഗ്രികൾ അർപ്പിക്കുകയും മന്ത്രങ്ങൾ ചൊല്ലി പ്രിയപ്പെട്ടവരുടെയും ഗ്രാമത്തിെൻറയും ക്ഷേമത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നു.
കൽവയിലെ ആര്യ സമാജം ഗുരുകുലമാണ് കോവിഡ് മഹാമാരിയിൽ നിന്ന് പ്രദേശത്തെ രക്ഷിക്കാൻ മൊബൈൽ ഹോമകുണ്ഡം ഒരുക്കിയിരിക്കുന്നത്.
ജിന്ദിലെ ഗ്രാമങ്ങളിൽ കോവിഡ് ലക്ഷണങ്ങളുള്ള ആളുകളുടെ മരണം കുത്തനെ വർധിച്ചതോടെയാണ് സമാജം ഇത്തരമൊരു സംഗതി കൊണ്ടുവന്നത്. ഇത് വായുവിലെ വൈറസിനെ കൊല്ലുമെന്നും ഇതിനോടകം രോഗം ബാധിച്ചവരെ സുഖപ്പെടുത്താനും സഹായിക്കുമെന്ന് സംഘാടകർ കരുതുന്നു. അങ്ങനെയാണ് മൊബൈൽ ഹോമകുണ്ഡം ഗ്രാമത്തിൽ നിന്ന് ഗ്രാമത്തിലേക്ക് യാത്ര തുടങ്ങിയത്.
ജിന്ദിൽ മാത്രം 425 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 141 പേരും ഗ്രാമീണരാണ്. കോവിഡ് പരിശോധനകൾ വിരളമായതിനാൽ തന്നെ ഗ്രാമത്തിൽ നിന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് കുറവാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
'കൊറോണയായാലും മറ്റെന്തെങ്കിലുമായാലും ഈ വൈറസ് വളരെയധികം പേരെ ബാധിച്ചിട്ടുണ്ട്. അതിനാൽ, അതിനെ കൊല്ലാൻ അപൂർവ്വ ഔഷധ സസ്യങ്ങൾ ഞങ്ങൾ ഹോമകുണ്ഡത്തിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇത് അഗ്നിയിൽ അർപിക്കുന്നതോടെ ഉയർന്നുവരുന്ന പുകക്ക് രോഗശാന്തി നൽകുന്ന ഗുണങ്ങളുണ്ട്'-ഗുരുകുലത്തിലെ സേവകനായ ആര്യ സുഖ്ദേവ് പറഞ്ഞു.
ശാസ്ത്രത്തിനും മരുന്നിനും ചികിത്സിക്കാൻ കഴിയാത്ത ചിലത് സുഖപ്പെടുത്താൻ യജ്ഞചികിത്സക്ക് സാധിക്കുമെന്നാണ് ഗുരുകുലം അവകാശപ്പെടുന്നത്. ഹോമകുണ്ഡത്തിൽ നിന്ന് ഉയർന്നുവരുന്ന പുകച്ചുരുളുകൾ വൈറസോ ബാക്ടീരിയയോ എന്തുമാകട്ടെ അതിനെ നിഗ്രഹിക്കുമെന്നാണ് ഇവർ പറയുന്നത്. മൊൈബൽ ഹോമകുണ്ഡം ഓടിക്കാൻ സന്നദ്ധ സേവകരുടെ സംഘം ഉണ്ട്. യജ്ഞം നടത്താൻ ഖട്കർ ഗ്രാമത്തിൽ നിന്നുള്ള പുരോഹിതനും വാഹനത്തിനോടൊപ്പം ഉണ്ടാകും. ഗുരുകുലത്തിലെ അംഗങ്ങൾ മന്ത്രങ്ങൾ ഉരുവിട്ട് വാഹനത്തിന് പിറകേ നടക്കും.
മൊബൈൽ ഹോമകുണ്ഡത്തിെൻറ വരവിൽ ഗ്രാമീണർ സന്തുഷ്ടരാണ്. ഇത് അവരുടെ ദുരിതങ്ങൾ അവസാനിപ്പിക്കുമെന്നാണവരുടെ പ്രതീക്ഷ.'ഈ രോഗത്തിൽ നിന്ന് രക്ഷ നേടാൻ ഈ ഹോമം വളരെ പ്രധാനമാണ്. അതിനാലാണ് ഇത് വരുമ്പോഴെല്ലാം ഞങ്ങൾ വഴിപാടുകൾ സമർപ്പിക്കാനും പ്രാർഥിക്കാനും പുറപ്പെടുന്നത്. നമ്മെ ദുരിതത്തിലാക്കുന്ന ഈ നിഗൂഡ തിന്മയെ ഈ പുകകൾ ഇല്ലാതാക്കുമെന്ന് ഞങ്ങൾ ശരിക്കും പ്രതീക്ഷിക്കുന്നു'-ഖട്കർ ഗ്രാമവാസിയായ ശാന്തി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.