ആൾക്കൂട്ട ആക്രമണം തടയാൻ കൈക്കൊണ്ട നടപടി അറിയിക്കണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും തടയുന്നതിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ കൈക്കൊണ്ട നടപടി വ്യക്തമാക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങേളാടും ആവശ്യപ്പെട്ടു. ഇനിയും റിപ്പോർട്ട് സമർപ്പിക്കാത്ത സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മൂന്നുദിവസം കൂടി സമയം നൽകിയ സുപ്രീംകോടതി ഇത് അവസാന അവസരമാണെന്നും മുന്നറിയിപ്പ് നൽകി. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.
ജില്ലതലത്തിലുള്ള നോഡൽ ഒാഫിസറെ നിയമിക്കുന്നതടക്കമുള്ള സുപ്രീംകോടതി വിധി നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കാത്ത സംസ്ഥാനങ്ങളുടെ പട്ടിക അഡ്വ. സഞ്ജയ് ഹെഗ്ഡെ വായിച്ചു. 11 സംസ്ഥാനങ്ങൾ മാത്രമാണ് ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചതെന്നും മറ്റുള്ളവർ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ഇതേതുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയായി നഷ്ടപരിഹാരം കിട്ടാത്തവരുടെ പട്ടികയുണ്ടാക്കാൻ സഞ്ജയ് ഹെഗ്ഡെയോട് ആവശ്യപ്പെട്ടു.
ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവര്‍ നിയമപരമായ പ്രത്യാഘാതം അനുഭവിക്കണമെന്നും നിയമനടപടിക്ക് വിധേയമാകണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. റേഡിയോ, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ആൾക്കൂട്ട ആക്രമണങ്ങൾക്കിറങ്ങുന്നവർ കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കുമെന്ന് മുന്നറിയിപ്പ് നൽകി പരസ്യംനൽകാൻ ജൂലൈ 17ലെ വിധിയിൽ പുറപ്പെടുവിച്ച നിർദേശം ഇനിയും കാലതാമസമില്ലാതെ നടപ്പാക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധിക്കുശേഷം ആൾക്കൂട്ട കൊലപാതകം നടന്ന സാഹചര്യത്തിൽ അത് തടയാൻ ഒരു ശ്രമവും നടത്താതിരുന്ന രാജസ്ഥാൻ സർക്കാറിനെതിരെ കോടതിയലക്ഷ്യനടപടി വേണമെന്ന് അഡ്വ. ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു. ബന്ധപ്പെട്ട സംഭവങ്ങളിലെ പ്രതികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും അവർ ഒാർമിപ്പിച്ചു. കേന്ദ്രസർക്കാർ കൈെക്കാണ്ട നടപടി വിശദമാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.