പൊതുവേദിയിൽ ഉദ്ധവിന് വേണ്ടി കരഞ്ഞ എം.എൽ.എ വിശ്വാസവോട്ടെടുപ്പിൽ ഷിൻഡെക്കൊപ്പം
text_fieldsമുംബൈ: ഉദ്ധവ് താക്കറെക്ക് വേണ്ടി ക്യാമറകളുടെ മുന്നിൽ കരഞ്ഞ എം.എൽ.എ വിശ്വാസവോട്ടെടുപ്പിൽ ഉദ്ധവിനെ ചതിച്ചു. ഏക്നാഥ് ഷിൻഡെ പക്ഷത്തിന് ഭൂരിക്ഷമുള്ള സഭയിൽ വിശ്വാസവോട്ടെടുപ്പ് നടന്നപ്പോൾ ഉദ്ധവ് പക്ഷക്കാരനായ എം.എൽ.എ സന്തോഷ് ബംഗാർ ഉദ്ധവിന് പ്രതികൂലമായി വോട്ട് ചെയ്തു. ഒരാഴ്ച മുമ്പ് ഏക്നാഥ് ഷിൻഡെ വിമത നീക്കം നടത്തിയപ്പോൾ ഉദ്ധവിന് വേണ്ടി പൊതുവേദിയിൽ കരഞ്ഞയാളാണ് സന്തോഷ് ബംഗാർ.
ഏക്നാഥ് ഷിൻഡെ പക്ഷക്കാരായ എം.എൽ.എമാർ കഴിയുന്ന ഹോട്ടലിൽ കഴിഞ്ഞ രാത്രിയാണ് സന്തോഷെത്തിയത്. സന്തോഷ് ബംഗാർ ഏക്നാഥ് ഷിൻഡെക്ക് വോട്ട് ചെയ്തപ്പോൾ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. മറെറാരു എം.എൽ.എയായ ശ്യാം സുന്ദർ ഷിൻഡെയും അവസാന നിമിഷം കൂറുമാറി വോട്ട് ചെയ്തു. 286 ൽ 164 വോട്ടുകൾ നേടി ഷിൻഡെ പക്ഷം ഭൂരിപക്ഷം തെളിയിച്ചു.
വിമത ക്യാമ്പിലേക്ക് എം.എൽ.എമാർ പോകുന്നത് തടയാൻ ഉദ്ധവ് പരിശ്രമിക്കുന്നതിനിടെ ജൂൺ 24നായിരുന്നു പൊതുവേദിയിൽ സന്തോഷ് ബംഗാർ ഉദ്ധവിന് വേണ്ടി കരഞ്ഞത്. സന്തോഷ് തന്നെയാണ് 24ന് ആ വിഡിയോ ട്വീറ്റ് ചെയ്തിരുന്നത്. സ്വന്തം മണ്ഡലത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് കരഞ്ഞുകൊണ്ട് കൈകൾ കൂപ്പി ഉദ്ധവിന് പിന്തുണ തേടുന്ന വിഡിയോ ആയിരുന്നു അത്.
ഉദ്ധവിനോട് ചെയ്യുന്നത് വഞ്ചനയാണെന്നും ഷിൻഡെ അടക്കമുള്ളവർ തിരികെ വരണമെന്നുമായിരുന്നു കരഞ്ഞുകൊണ്ട് അദ്ദേഹം അഭ്യർഥിച്ചിരുന്നത്. അദ്ദേഹത്തിന്റെ അണികളിലൊരാൾ കണ്ണുനീർ ഒപ്പിക്കൊടുക്കുന്നതും വിഡിയോയിലുണ്ട്. ഉദ്ധവ് താക്കറെ, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം അണികളിൽ നിന്ന് കൈയടിയും വാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.