ദാൽ തടാകത്തിൽ മിസൈലെന്ന് സംശയിക്കുന്ന വസ്തു പതിച്ചു; സ്ഫോടന ശബ്ദം, അവശിഷ്ടങ്ങൾ കണ്ടെടുത്തു
text_fieldsദാൽ തടാകം (ഫയൽ ചിത്രം)
ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ദാൽ തടാകത്തിൽ മിസൈലെന്ന് സംശയിക്കുന്ന വസ്തു പതിച്ചതായി റിപ്പോർട്ടുകൾ. ഇന്ന് രാവിലെയാണ് സംഭവം. മേഖലയിൽ വൻ സ്ഫോടന ശബ്ദം കേട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തടാകത്തിൽ പതിച്ച മിസൈലെന്ന് കരുതുന്ന വസ്തുവിന്‍റെ അവശിഷ്ടങ്ങൾ സുരക്ഷാസേന കണ്ടെടുത്തു. ഇത് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ശ്രീനഗറിന്‍റെ സമീപപ്രദേശമായ ലാസ്ജാനിൽ നിന്നും അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇതും പരിശോധിക്കുകയാണ്.
ഇന്നലെ രാത്രി ഡ്രോൺ ആക്രമണങ്ങളിലൂടെ തുടങ്ങിയ പ്രകോപനം അതിർത്തി മേഖലയിൽ പാകിസ്താൻ തുടരുകയാണ്. വടക്കൻ കശ്മീരിലെ ബാരാമുല്ല മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 ഇടങ്ങളിലാണ് ഇന്ത്യൻ സൈന്യം പാകിസ്താൻ ഡ്രോണുകളെ നേരിട്ടത്. ശ്രീനഗർ, അവന്തിപോര, നഗ്രോറ്റ, ജമ്മു, ഫിറോസ്പൂർ, പത്താൻകോട്ട്, ഫസിൽക, ലാൽഗഡ് ജട്ട, ജയ്സാൽമീർ, ബാർമെർ, ഭുജ്, കുവർബെത്, ലഖി നല തുടങ്ങിയ സ്ഥലങ്ങളിലാണ് പാക് ഡ്രോണുകൾ എത്തിയത്.
രജൗരിയിൽ ജമ്മുകശ്മീർ അഡീഷണൽ ഡിസ്ട്രിക് ഡെവലെപ്മെന്റ് കമീഷർ രാജ് കുമാർ താപ്പ പാകിസ്താൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. പഞ്ചാബിലെ ഫിറോസ്പൂരിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. ശ്രീനഗർ വിമാനത്താവളത്തിനും അവന്തിപൊരയിലെ വ്യോമകേന്ദ്രത്തിനും നേർക്കുണ്ടായ ഡ്രോൺ ആക്രമണ ശ്രമം സൈന്യം തകർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.