ന്യൂനപക്ഷ ജില്ല പദ്ധതിയിൽ പൊളിച്ചെഴുത്ത്
text_fieldsന്യൂഡൽഹി: ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ പിന്നാക്കസ്ഥിതി മാറ്റാൻ സച്ചാർ സമിതി റിപ്പോർട്ടിെൻറ ചുവടുപിടിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ പേരും മാനദണ്ഡങ്ങളും കേന്ദ്ര സർക്കാർ മാറ്റി. ജനസംഖ്യയിൽ പകുതിയിലധികം ന്യൂനപക്ഷ വിഭാഗക്കാരുള്ള മേഖലകളെ കേന്ദ്രീകരിച്ചു നടപ്പാക്കിവന്ന പദ്ധതിക്ക് പരിഗണിക്കുന്ന പ്രദേശങ്ങളുടെ ന്യൂനപക്ഷ ജനപ്രാതിനിധ്യം 25 ശതമാനം വരെയാക്കി കുറച്ചു. ‘പ്രധാനമന്ത്രി ജനവികാസ് കാര്യപരിപാടി’ എന്ന പേരിലാണ് ഇനി പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് 80 ശതമാനം തുക നീക്കിവെക്കും. 33 മുതൽ 40 ശതമാനം വരെ തുക വനിതാ കേന്ദ്രീകൃത പദ്ധതികൾക്ക് വകയിരുത്തും. വിഹിത വിനിയോഗത്തിന് പ്രത്യേക നിരീക്ഷണസംവിധാനം കൊണ്ടുവരും. രാജ്യത്തെ 196 ജില്ലകളിലാണ് ഇപ്പോൾ ന്യൂനപക്ഷക്ഷേമ പദ്ധതികൾ പ്രയോജനപ്പെടുന്നതെങ്കിൽ ‘പ്രധാനമന്ത്രി ജനവികാസ് കാര്യപരിപാടി’യെന്ന് പേരുമാറ്റുന്ന പദ്ധതിയിൽ 308 ജില്ലകൾ വരുമെന്ന് മന്ത്രിസഭ യോഗത്തിനുശേഷം നിയമമന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിച്ചു. കൂടുതൽ ന്യൂനപക്ഷ മേഖലകൾക്ക് പരിഗണന നൽകാൻ ഉദ്ദേശിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനും സമുദായ സൗഹാർദത്തിനും ഇൗ മാറ്റം സഹായിക്കും. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള ബഹുമുഖ വികസന പദ്ധതി ഇനി 57 ശതമാനം കൂടുതൽ പ്രദേശങ്ങൾക്കുകൂടി ഉപകരിക്കുമെന്നും സർക്കാർ വിശദീകരിച്ചു. ന്യൂനപക്ഷ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതത്തിൽ നിന്നാണ് പദ്ധതിക്ക് പണം വകയിരുത്തുക. നടപ്പു സാമ്പത്തിക വർഷം 1320 കോടി രൂപയും അടുത്ത സാമ്പത്തിക വർഷം 1452 കോടിയും നീക്കിവെക്കും. കഴിഞ്ഞ ധനവർഷം ഇത് 1200 കോടിയായിരുന്നു. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകൾ, ബ്ലോക്കുകൾ, വില്ലേജ് സമുച്ചയങ്ങൾ എന്നിവയാണ് പദ്ധതി നടപ്പാക്കാൻ തിരഞ്ഞെടുക്കുന്നത്. അതനുസരിച്ച് 109 ജില്ല ആസ്ഥാനങ്ങൾ, 870 ബ്ലോക്കുകൾ, 321 പട്ടണങ്ങൾ എന്നിവ പദ്ധതിക്കു കീഴിൽ വരും.
നേരേത്ത കേരളമുൾപ്പെടെ 27 സംസ്ഥാനങ്ങളിൽ നടപ്പാക്കിയ പദ്ധതി മുഴുവൻ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. കേന്ദ്രവും സംസ്ഥാനവും 80:20 എന്ന അനുപാതത്തിലാണ് പദ്ധതിക്ക് വിഹിതം നൽകുക. തിരഞ്ഞെടുത്ത 90 ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളിൽ 2008-09 വർഷത്തിലാണ് ബഹുമുഖ വികസന പദ്ധതി തുടങ്ങിയത്. 2013ൽ ജില്ല എന്ന മാനദണ്ഡം മാറ്റി േബ്ലാക്ക് അടിസ്ഥാനമാക്കി.
196 ജില്ലകളിലെ 710 ബ്ലോക്കുകളിലാണ് തുടർന്ന പദ്ധതി നടപ്പാക്കിവന്നത്. അതാണ് ഇപ്പോൾ മാറ്റുന്നത്. 14ാം ധനകമീഷെൻറ പ്രവർത്തന കാലാവധി വരെ ഇൗ രീതി തുടരും.
പുതിയ ക്ലാസ് മുറികൾ, കെട്ടിടങ്ങൾ, ഹോസ്റ്റലുകൾ, ശുചിമുറികൾ, കമ്യൂണിറ്റി സെൻററുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നു. പദ്ധതി തുടങ്ങിയശേഷം 2019 സ്കൂൾ കെട്ടിടങ്ങൾ, 37,267 ക്ലാസ് മുറികൾ, 16 ഡിഗ്രി കോളജുകൾ, 1141 ഹോസ്റ്റലുകൾ, 48 പോളിടെക്നിക്കുകൾ, 170 െഎ.ടി.െഎകൾ, 38,736 അംഗൻവാടി കേന്ദ്രങ്ങൾ, 4436 ആരോഗ്യപദ്ധതികൾ എന്നിങ്ങനെ തുടങ്ങിയെന്നാണ് സർക്കാർ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.