പാചകവാതക ബുക്കിങ് നിയന്ത്രണത്തിൽ മാറ്റങ്ങളില്ല, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം -പെട്രോളിയം മന്ത്രാലയം
text_fieldsപെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന
ന്യൂഡൽഹി; രാജ്യത്തെ പാചകവാതക (എൽ.പി.ജി) സിലിണ്ടറുകളുടെ റീഫിൽ ബുക്കിങ് സമയപരിധിയിൽ മാറ്റം വരുത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില പോസ്റ്റുകൾ പ്രകാരം വിവിധ കണക്ഷനുകൾക്ക് പുതിയ ബുക്കിങ് ഇടവേളകൾ നിശ്ചയിച്ചു എന്നായിരുന്നു വ്യാജ വാർത്ത. എന്നാൽ നിലവിലുള്ള നിയമങ്ങളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പ്രധാനമന്ത്രി ഉജ്ജ്വല യോജന കണക്ഷനുകൾക്ക് 45 ദിവസമാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള ബുക്കിങ് സമയ പരിധി. അത് അങ്ങനെ തന്നെ തുടരും. കൂടാതെ നോൺ പ്രധാനമന്ത്രി ഉജ്ജ്വല യോജന സിംഗിൾ സിലിണ്ടർ കണക്ഷനുകൾക്കുള്ള 25 ദിവസവും നോൺ പ്രധാനമന്ത്രി ഉജ്ജ്വല യോജന ഡബിൾ സിലിണ്ടർ കണക്ഷനുകൾക്കുള്ള 35 ദിവസവും എന്ന സമയ പരിധി അതേപടി തുടരുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വാർത്തകൾ ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. മന്ത്രാലയത്തിന്റെ വിശദീകരണമനുസരിച്ച്, നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസവുമാണ് ബുക്കിങ്ങുകൾ തമ്മിലുള്ള മിനിമം ഇടവേള. ഇത് ഏത് തരത്തിലുള്ള കണക്ഷനുകൾക്കും ബാധകമാണെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വ്യാജ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്ന വേളയിൽ രാജ്യത്ത് ആവശ്യത്തിന് പാചകവാതക സ്റ്റോക്ക് ലഭ്യമാണെന്നും വിതരണത്തിൽ യാതൊരു തടസ്സവുമില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. അതിനാൽ ഉപഭോക്താക്കൾ പരിഭ്രാന്തരായി അനാവശ്യമായി സിലിണ്ടറുകൾ ബുക്ക് ചെയ്യേണ്ടതില്ല. 'തെറ്റായ വിവരങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. രാജ്യത്ത് ആവശ്യത്തിന് എൽ.പി.ജി ശേഖരമുണ്ട്, ആശങ്കപ്പെടേണ്ട സാഹചര്യമില്ല,' മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പരിഭ്രാന്തി പരത്തുന്ന സന്ദേശങ്ങൾ കൈമാറരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

