രാജ്യത്ത് പാൽ വില വർധിപ്പിച്ചു; പ്രമുഖ ബ്രാൻഡുകൾ ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ചു
text_fieldsന്യൂഡൽഹി: പണപ്പെരുപ്പത്തിന് പിന്നാലെ രാജ്യത്തെ ഇടത്തരക്കാരന്‍റെ കുടുംബ ബജറ്റ് താളം തെറ്റിച്ച് പാൽ വിലയിൽ വർധന. പ്രമുഖ പാൽ ഉൽപ്പന്ന ബ്രാൻഡുകളായ അമുലും മദർ ഡയറിയും ലിറ്ററിന് രണ്ട് രൂപ വീതമാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ബുധനാഴ്ച (മെയ് 14) മുതൽ പ്രാബല്യത്തിൽ വരും. 2025 മെയ് മാസത്തിന് ശേഷം ഇതാദ്യമായാണ് രാജ്യവ്യാപകമായി പാൽ വില വർധിപ്പിക്കുന്നത്.
ഉൽപ്പാദന-പ്രവർത്തന ചെലവിലുണ്ടായ കുത്തനെയുള്ള വർധനവാണ് വില പരിഷ്കരണത്തിന് കാരണമായി ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ വ്യക്തമാക്കിയത്. കാലിത്തീറ്റ, പാക്കേജിങ് ഫിലിം, ഇന്ധനം എന്നിവയ്ക്കുണ്ടായ വിലക്കയറ്റം തിരിച്ചടിയായതായി കമ്പനി അറിയിച്ചു. ലിറ്ററിന് ശരാശരി 2.5 മുതൽ 3.5 ശതമാനം വരെയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്.
പുതുക്കിയ നിരക്കുകൾ (500 മില്ലി പാക്കറ്റിന്):
ഡൽഹി, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള പ്രധാന വിപണികളിൽ അമുൽ ഗോൾഡിന് 36 രൂപയും, താസയ്ക്ക് 30 രൂപയും, കൗ മിൽക്കിന് (പശുവിൻ പാൽ) 31 രൂപയുമാകും. സ്ലിം എൻ വേരിയന്റിന് 27 രൂപയാണ് ഈടാക്കുക. അതേസമയം, എരുമപ്പാലിന് ലിറ്ററിന് നാല് രൂപ വർധിച്ച് 80 രൂപയായും ഉയർന്നിട്ടുണ്ട്. ഉപഭോക്താവ് നൽകുന്ന ഓരോ രൂപയുടെയും 80 പൈസയും ക്ഷീരകർഷകർക്കാണ് നൽകുന്നതെന്നും, അവർക്ക് ന്യായമായ ലാഭം ഉറപ്പാക്കാൻ വില വർധന അനിവാര്യമാണെന്നും അമുൽ അധികൃതർ വിശദീകരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അമുൽ ബ്രാൻഡിന്റെ വിറ്റുവരവ് ഒരു ലക്ഷം കോടി രൂപയെന്ന ചരിത്ര നേട്ടം പിന്നിട്ടിരുന്നു. പാൽ വില കൂടുന്നതോടെ ചായ, കാപ്പി ഉൾപ്പെടെയുള്ള അനുബന്ധ വിഭവങ്ങൾക്കും വില ഉയരാൻ സാധ്യതയുള്ളത് സാധാരണക്കാരെ കൂടുതൽ ആശങ്കയിലാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

