പശ്ചിമേഷ്യൻ സംഘർഷം: രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു; ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നത് 28 ഇന്ത്യൻ കപ്പലുകൾ
text_fieldsന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലുകളിലുണ്ടായിരുന്ന നാവികരാണ് അപകടത്തിൽപ്പെട്ടതെന്നും ഇസ്രായേലിലും ദുബായിലും ഓരോ ഇന്ത്യക്കാർക്ക് വീതം പരിക്കേറ്റതായും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. പരിക്കേറ്റവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു.
മേഖലയിലെ കടുത്ത സുരക്ഷ ഭീഷണിയെത്തുടർന്ന് ഹോർമുസ് കടലിടുക്കിന് സമീപം 28 ഇന്ത്യൻ കപ്പലുകൾ കുടുങ്ങിക്കിടക്കുകയാണെന്ന് തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിലെ സ്പെഷൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ വ്യക്തമാക്കി. ഈ കപ്പലുകളിലായി 778 ഇന്ത്യൻ നാവികരുണ്ട്. 24 കപ്പലുകൾ ഹോർമുസ് കടലിടുക്കിന്റെ പടിഞ്ഞാറൻ ഭാഗത്താണുള്ളത്. ഇതിൽ 677 പേർ ജോലി ചെയ്യുന്നു. കിഴക്കൻ ഭാഗത്തുള്ള ബാക്കി നാല് കപ്പലുകളിലായി 101 പേരും കുടുങ്ങിക്കിടക്കുന്നു. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. കപ്പലുടമകളുമായും ഇന്ത്യൻ എംബസികളുമായും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ജീവനക്കാർക്ക് ആവശ്യമായ വൈദ്യസഹായം ഉൾപ്പെടെ ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാരുടെ സുരക്ഷ സർക്കാർ പ്രാധാന്യത്തോടെ പരിഗണിക്കുന്നുണ്ടെന്നും മേഖലയിലെ സാഹചര്യം സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ജയ്‌സ്വാൾ പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ഊർജ സുരക്ഷയെയും ദോഷകരമായി ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

